രോഗബാധിതനായ വൃദ്ധനുൾപ്പെടുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്; കുടുംബം പെരുവഴിയിൽ

മലപ്പുറം: രോഗബാധിതനായ വൃദ്ധനുൾപ്പെടുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്. ഇതോടെ കുടുംബം പെരുവഴിയിലായി. മലപ്പുറം വെന്നിയൂർ സ്വദേശി യൂസഫിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ജപ്തി ചെയ്തത്. 2017ലാണ് കച്ചവട ആവശ്യത്തിനായി യൂസഫ് 10 ലക്ഷം രൂപ വായ്പ എടുത്തത്. കോവിഡ് വന്നതോടെ കച്ചവടം നഷ്ടത്തിലായി. പിന്നീട് 19 ലക്ഷം രൂപ തിരിച്ചടച്ചെന്ന് യൂസഫ് പറയുന്നു. ലോണെടുത്ത സ്ഥലത്ത് പണിത വീടും കേരള ബാങ്ക് ജപ്തി ചെയ്തു.നിലവിൽ യൂസഫിൻ്റെ അച്ഛൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ സ്ത്രീകൾ മാത്രമാണുള്ളത്. ഈ സമയത്താണ് ജപ്തി നടന്നത്. അതേസമയം, ജപ്തിയുമായി ബന്ധപ്പെട്ട് സ്ത്രീകളാരും പ്രതികരിക്കാൻ തയ്യാറായില്ല. കയ്യിലുള്ള പണവും സ്വർണവുമെല്ലാം വിറ്റ് ബാങ്കിൽ അടച്ചെന്ന് ബന്ധു പറയുന്നു. വീട് ബാങ്ക് അധികൃതർ അടച്ചിട്ടു. പണം തിരിച്ചടവായി ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ജപ്തി നടപടികളുമായി പോവുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. വീട് ജപ്തി ആയതോടെ എങ്ങോട്ട് പോവുമെന്ന് അറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സ്ത്രീകൾ.




