ഇരിട്ടി: 24കുടുംബങ്ങൾഅധിവസിക്കുന്ന അയ്യങ്കുന്ന് പഞ്ചായത്തിലെ ഈന്തുകാരി കോളനിവാസികൾ തങ്ങൾക്കു കിട്ടിയ വൈദ്യുതി ബിൽ കണ്ട് ഞെട്ടി. 2,45,114 രൂപയുടെ ബിൽകണ്ട് ഷോക്ക് ഓടിച്ചെന്ന് മാത്രമല്ല കോളനിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതോടെ പിഞ്ച് കുട്ടികളും, വൃദ്ധരും, ഗർഭിണികളും മറ്റു മടങ്ങുന്ന നൂറ്റമ്പതിലേറെ പേർ അധിവസിക്കുന്ന കോളനി ഇരുപത്തി രണ്ടോളം ദിവസമായി കൂരിരുട്ടിലുമായി.
രണ്ടുമുറി വീടുകളാണ് കോളനിയിൽ ഏറെയും. അതു കൊണ്ടുതന്നെ ആർക്കും വിശ്വസിക്കാൻ പ്രയാസമുള്ള ബില്ലുകളാണ് പലർക്കും വന്നിട്ടുള്ളത് . ഇവിടെ രണ്ട് മുറി വീട്ടിൽ കഴിയുന്ന ചെമ്പിക്ക് വന്നിരിക്കുന്നത് 38,689, രമേശന് 8662. ഇങ്ങിനെ 24 കുടുംബങ്ങൾ ആകെ അടയ്‌ക്കേണ്ട ബിൽ 2,45,114. ബിൽ അടയ്ക്കാഞ്ഞതിനെ തുടർന്ന് മൂന്നാഴ്ച്ച മുൻപ് കോളനി യിലെ പുതുതായി വീടു വെച്ച രണ്ട് കുടുബങ്ങളുടേത് ഒഴിച്ച് എല്ലാരുടേയും ഫ്യൂസ് ഊരിയിട്ടിരിക്കുകയാണ് അധികൃതർ. കോളനിയിൽ ഒന്നര വർഷമായി ഇവർക്ക് ബിൽ നൽകിയിട്ടില്ലെന്നാണ് കോളനി വാസികൾ പറയുന്നത്. ഒന്നര വർഷത്തിന് ശേഷം ബിൽ കിട്ടിയപ്പോഴാണ് ഈ അവസ്ഥ .
കോവിഡ് കാലമായതിനാൽ യഥാ സമയം ബിൽ നൽകിയിരുന്നില്ലെന്നും മുൻ കാലങ്ങളിലെ കുടിശ്ശിഖ അടക്കം ആരും ബിൽ അടയ്ക്കാഞ്ഞതിനാലാണ് ഫ്യൂസ് ഊരിയതെന്നുമാണ് കെ എസ് ഇ ബി എടൂർ സെക്ഷൻ അധികൃതർ പറയുന്നത്. മാസങ്ങളായുള്ള കുടിശ്ശിഖ ഒന്നിച്ച് അടയ്ക്കാനുള്ള ശേഷി ഒരു കുടുംബത്തിനുമില്ല. രണ്ട് മുറി മാത്രമുള്ള വീട്ടിൽ പലപ്പോഴും രണ്ട് മാസത്തെ ബിൽ 500ന് മുകളിലാണ്. പ്രതിമാസം 20 യുണിറ്റ് വരെ വൈദ്യുതി സൗജന്യമാണ്. എന്നിട്ടും കുടിയ ബിൽ വരുന്നത് എങ്ങനെയാണെന്നാണ് ഇവർ ചോദിക്കുന്നത്. പഴയ മീറ്ററും സാധാരണ ബൾബുമാണ് എല്ലാ വരും ഉപയോഗിക്കുന്നത്. പല മീറ്ററുകളും പ്രവർത്തന രഹിതമാണ്. പുതിയ മീറ്റർ സ്ഥാപിക്കാതെ മുൻ കാലങ്ങളിലെ ബില്ലിന്റെ ശരാശരി കണക്കാക്കി യാണ് ബിൽ ഇടുന്നതെന്നാണ് ഗ്രാമ പഞ്ചായത്ത് അംഗം എ വൺ ജോസിന്റെയും കോളനി വാസികളുടെയും പരാതി.
കോളനിയിലെ 24 വീടുകളിലായി 150 തോളം പേരാണ് താമസിക്കുന്നത്. ഇതിൽ പല വീടുകളിലും രണ്ടും മൂന്നൂം കുടുംബങ്ങളുണ്ട്. നാലുപേർ 80 വയസ് പിന്നിട്ടവരാണ് . അൻപതിലേറെ കുട്ടികളുമുണ്ട്. നേരത്തെ ഒരു തവണ ബിൽ കിടിശ്ശിക പഞ്ചായത്ത് അടച്ചിരുന്നതായും ഇപ്പോൾ വന്നിരിക്കുന്ന ഇത്രയും ഉയർന്ന ബിൽ തുക അടയ്ക്കാനുള്ള പണം പഞ്ചായത്തിന്റെ പക്കലില്ലെന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു. പട്ടിക വർഗ വികസന വകുപ്പിൽ നിന്നും മറ്റും പണം കണ്ടെത്തണമെന്നാണ് ഇവർ പറയുന്നത്. ബിൽ അടയ്ക്കുന്നതിന് കുടുംബങ്ങളെ ബോധവാൻമാരാക്കുന്നതിനുള്ള ഒരു നടപടിയും ട്രൈബൽ പ്രമോട്ടർമാരുടെഭാഗത്തു നിന്നുപോലും ഉണ്ടാകുന്നുമില്ല എന്നും പരാതി ഉയർന്നു .
വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ച് കിട്ടുന്നതിനും കുടിശ്ശിഖ ബില്ലിൽ തീരുമാനമാക്കുന്നതിനുമായി കോളനി വാസികളും വാർഡ് അംഗവും കഴിഞ്ഞ മാസം ഇരിട്ടിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് പരാതി നൽകിയത്. പ്രശ്‌നം പരിശോധിക്കുന്നതിന് കെ എസ് ഇ ബി എഞ്ചിനീയറോട് ആവശ്യപ്പെട്ടു. കുടിശ്ശിഖ തവണകളായി അടക്കാമെന്നും കണക്ഷൻ പുനസ്ഥാപിക്കാമെന്നും ഇവർ അറിയിച്ചെങ്കിലും കോളനിവാസികളിൽ നിന്നും 20,000ത്തോളം രൂപ ശേഖരിച്ച് വാർഡ്അംഗം ഓഫീസിൽ എത്തിയപ്പോൾ വൈദ്യുതി വകുപ്പ് അധികൃതർ മറ്റ് പല കാര്യങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകായിരുന്നു വെന്ന് അദ്ദേഹം പറഞ്ഞു. കുടിശ്ശിഖ തവണകാളായി അടയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും കണക്ഷൻ പുന്ഥാപിക്കാൻ കഴിയുന്ന കുടുംബങ്ങൾക്കെല്ലാം ഉടൻ പുനസ്ഥാപിച്ച് നൽകുമെന്നുമാണ് കെ എസ് ഇ ബി അധിതൃതർ പറയുന്നത്.