ചൊവ്വയിലെ നിഗൂഢമായ കറുത്ത വരകൾ; അത് ശാസ്ത്രജ്ഞർ കരുതിയതുപോലെയല്ല! ജലാന്വേഷണങ്ങള്ക്ക് തിരിച്ചടി

കാലിഫോര്ണിയ: ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലത്തിലെ നീണ്ട, ഇരുണ്ട വരകൾ ജലപ്രവാഹത്തിന്റെ തെളിവുകളാണെന്ന് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. 1976-ൽ നാസയുടെ വൈക്കിംഗ് ദൗത്യം ആദ്യമായി കണ്ടെത്തിയ ഈ വരകൾ, ചുവന്ന ഗ്രഹത്തിന് കുറുകെ പുരാതന ദ്രാവക ജലം ഒഴുകുന്നതിന്റെ തെളിവുകൾ വെളിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയ്ക്ക് കാരണമായി. എന്നാൽ ഒരു പുതിയ കൃത്രിമ ബുദ്ധി (AI) വിശകലനം ഈ സിദ്ധാന്തത്തെയാകെ തലകീഴായി മാറ്റിയിരിക്കുന്നു. ഈ വരകൾ വെള്ളത്താൽ രൂപപ്പെട്ടത് അല്ല എന്നാണ് പുതിയ പഠനം പറയുന്നത്.
ചൊവ്വയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കറുത്ത വരകളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. ചരിവുകളിൽ പ്രത്യക്ഷപ്പെടുകയും ഋതുക്കൾക്കനുസരിച്ച് മാറുകയും ചെയ്ത ഈ വരയുടെ അടയാളങ്ങൾ ജലപ്രവാഹത്തിന്റെ തെളിവായിരിക്കാമെന്ന് വിശ്വസിക്കപ്പെട്ടു. അവയെ റിക്കറിംഗ് സ്ലോപ്പ് ലീനിയ (RSL) എന്ന് നാമകരണം ചെയ്തു. ഒരുപക്ഷേ ഇവ ഉപ്പുവെള്ളത്തിന്റെ അല്ലെങ്കിൽ ഉരുകുന്ന ഐസ് പ്രവാഹത്തിന്റെ അടയാളങ്ങളാണെന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചു. വേനൽക്കാലത്ത് ചൊവ്വയുടെ ചരിവുകളിൽ പ്രത്യക്ഷപ്പെടുകയും ശൈത്യകാലത്ത് അപ്രത്യക്ഷമാവുകയും ചെയ്യുന്ന വരകളാണ് ആർഎസ്എൽ. ചില ശാസ്ത്രജ്ഞർ ഇവ ജലപ്രവാഹത്തിന്റെ തെളിവായിരിക്കാമെന്ന് കരുതി. ചൊവ്വയ്ക്കുള്ളിൽ എവിടെയെങ്കിലും വെള്ളം ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന ചോദ്യങ്ങളും ഈ വരകൾ ഉയർത്തി.
എന്നാൽ ഇപ്പോൾ ഒരു പുതിയ ഗവേഷണം ഈ വിശ്വാസത്തെയാകെ പൊളിച്ചുമാറ്റിയിരിക്കുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ചൊവ്വയുടെ ഈ ചരിവുകളിൽ കാണപ്പെടുന്ന കറുത്ത വരകൾ വെള്ളത്താൽ നിർമ്മിക്കപ്പെട്ടതല്ല എന്നാണ് പറയുന്നത്. സ്വിറ്റ്സർലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേൺ സയന്റിസ്റ്റ് വാലന്റൈൻ ബിക്കൽ, അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ അഡോമസ് വാലന്റീനാസ് എന്നിവരുടേതാണ് ഈ പുതിയ കണ്ടെത്തൽ.




