നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. നാമനിർദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കുവെന്ന് അദ്ദേഹം അറിയിച്ചു. പ്രചാരണ വാഹനജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. ഒരെണ്ണം പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്ത ജാഥ അനുവദിക്കൂ.
ഇത്തവണ ഓൺലൈൻ ആയി നാമനിർദേശപത്രിക സമർപ്പിക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി നൽകുന്നവർ അതു ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. തെരഞ്ഞെടുപ്പിന് സ്ഥാനാർഥി കെട്ടിവയ്ക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാൻ സൗകര്യമുണ്ടാകും.
ഇത്തവണ 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇത്തരക്കാർക്ക് തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക ടീം രൂപീകരിക്കും.
തപാൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12 ഡി ഫോറത്തിൽ അതത് വരണാധികാരിക്ക് അപേക്ഷ നൽകണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ ഇത്തരത്തിൽ തപാൽ വോട്ടിന് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദേശങ്ങൾ രാഷ്ട്രീയകക്ഷികൾക്ക് നൽകി. രാഷ്ട്രീയപാർട്ടികൾക്ക് വോട്ടർപട്ടിക സംബന്ധിച്ചും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പരാതികളും ഉണ്ടെങ്കിൽ രേഖാമൂലം നൽകാൻ ടിക്കറാം മീണ നിർദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം കേരളത്തിലെത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ രാഷ്ട്രീയകക്ഷികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.