സ്കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗപഠനം
തിരുവനന്തപുരം: സ്കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല. ലഹരിമുതൽ പൊതുമുതൽ നശിപ്പിക്കൽ വരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ടുദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതൽ നശിപ്പിക്കൽ, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റൽ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം.
ജൂൺ രണ്ടുമുതൽ രണ്ടാഴ് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകാർക്കും ജൂലായ് 18 മുതൽ ഒരാഴ്ച ഹയർസെക്കൻഡറി വിദ്യാർഥികൾക്കുമാണ് ക്ലാസ്. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാൻ 1680 ഹയർ സെക്കൻഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകൾ ഊർജിതമാക്കും.




