‘ലോൺ അടച്ചാൽ സ്ഥലം നൽകാമെന്ന വാക്ക് പാലിച്ചില്ല’, സഹോദരനെ കൊല്ലാൻ ക്വട്ടേഷൻ നൽകി യുവാവ് കുംഭമേളയ്ക്ക് പോയി

മാണ്ഡ്യ: സഹോദരനെ കൊലപ്പെടുത്താനായി വാടക കൊലയാളിയെ നിയോഗിച്ചതിന് പിന്നാലെ പൊലീസിനെ കറക്കാനായി കുംഭമേളയ്ക്ക് പോയ സഹോദരൻ അറസ്റ്റിൽ. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ഫെബ്രുവരി 11നാണ് 45കാരനായ കൃഷ്ണ ഗൌഡ എന്ന കർഷകൻ കൊല്ലപ്പെടുന്നത്. മാണ്ഡ്യയിലെ മദൂറിലാണ് 45കാരനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് 45കാരനെ കൊലപ്പെടുത്തിയത് വാടക കൊലയാളിയാണെന്ന് കണ്ടെത്തിയത്.
അഞ്ച് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയാണ് ശിവനഞ്ചേ ഗൌഡ എന്ന ഗുഡ്ഡപ്പ അനിയനെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പെടുത്തിയത്. മാലവള്ളി സ്വദേശിയായ ചന്ദ്രശേഖർ പിടിയിലായതിന് പിന്നാലെയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സഹോദരന് വായ്പ അടച്ച് നൽകിയതിന് പകരമായി സ്ഥലം നൽകാമെന്ന വാഗ്ദാന ലംഘനമാണ് കൊലപാതകത്തിന് പ്രേരകമായത്. സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്ത അനിയൻ ഇതിന് തയ്യാറാവാതിരുന്നതും പിന്നാലെ സഹോദരന് എതിരെ പൊലീസിൽ പരാതി കൂടി നൽകുകയായിരുന്നു. ഇതോടെയാണ് 45കാരനെ കൊലപ്പെടുത്താനുള്ള പാരിതോഷികം ഗുഡ്ഡപ്പ വാടക കൊലയാളിക്ക് നൽകിയത്. ഇതിന് പിന്നാലെ കൊലപാതകത്തിനുള്ള ഗൂഡാലോചനയിൽ പങ്കുള്ള സുഹൃത്തുമായി ഗുഡ്ഡപ്പ മഹാകുംഭമേളയിൽ പങ്കെടുക്കാനായി പോയി.
പൊലീസ് അന്വേഷണം തനിക്ക് നേരെ വരാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കേസിലെ പ്രതികളേക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പ്രയാഗ്രാജിൽ നിന്ന് തിരികെ എത്തിയ ഗുഡ്ഡപ്പയെ അറസ്റ്റ് ചെയ്യുകയായിരുന്നു.




