Uncategorized

പ്രിയദർശിനി ബസിലെ ‘സീറോ’ തട്ടിപ്പ്: പുരുഷ യാത്രക്കാരന് പണം വാങ്ങി കണ്ട‌ക്‌ടർ നൽകിയത് സൗജന്യ യാത്രക്കുള്ള ടിക്കറ്റ്; പരാതി മാപ്പപേക്ഷിച്ച് ഒത്തുതീർത്തു

മൂവാറ്റുപുഴ: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാരന് സീറോ ടിക്കറ്റ് നൽകി തുക കണ്ടക്ടർ വെട്ടിച്ചെന്ന് പരാതി. മൂവാറ്റുപുഴ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി. ടിക്കറ്റിലെ തുക കണ്ട് സംശയം തോന്നിയ വാളകം സ്വദേശിയായ യാത്രക്കാരൻ ഇതേക്കുറിച്ച് ചോദിച്ചതോടെ കണ്ടക്ടർ പ്രകോപിതനായെന്ന് പരാതിയിൽ ആരോപിക്കുന്നു. ചോദ്യം ചെയ്ത യുവാവിന്റെ കയ്യിൽനിന്ന് ടിക്കറ്റ് ബലമായി തട്ടിപ്പറിച്ചെടുത്ത കണ്ടക്ടർ, ഇയാളോട് കയർത്തു സംസാരിക്കുകയും വാളകത്തിന് പകരം തിരുവാങ്കുളത്തേക്കുള്ള ടിക്കറ്റ് നിർബന്ധിച്ച് നൽകുകയും ചെയ്തുവെന്നാണ് ആക്ഷേപം.

യുവാവ് സംഭവത്തിന്റെ ദൃശ്യങ്ങളും ടിക്കറ്റിന്റെ വിവരങ്ങളും മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് യാത്രക്കാരൻ മൂവാറ്റുപുഴ ഡിപ്പോ അധികൃതർക്ക് പരാതി നൽകി. സംഭവം വിവാദമാകുമെന്ന സ്ഥിതി വന്നതോടെ പരാതി ഒതുക്കിത്തീർക്കാൻ കണ്ടക്ടറും മറ്റൊരു ജീവനക്കാരനും ചേർന്ന് യാത്രക്കാരന്റെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതേ തുടർന്ന് യുവാവ് പരാതിയിൽ തുടർ നടപടികൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സമാനമായ സംഭവങ്ങൾ വർധിക്കുകയാണെന്നാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയും സമാനമായ കേസിൽ നടപടി നേരിട്ടിരുന്നു. പണം കൊടുത്ത് ടിക്കറ്റ് വാങ്ങുമ്പോൾ യാത്രക്കാരിൽ പലരും ടിക്കറ്റ് നിരക്ക് പരിശോധിക്കാത്തതാണ് ഇത്തരം തട്ടിപ്പുകൾക്ക് കാരണമാകുന്നത്. പ്രിയദർശിനി ബസിൽ സ്ത്രീ യാത്രക്കാർ കൂടുതലായതിനാൽ ചില കണ്ടക്ടർമാർ അബദ്ധത്തിൽ പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകാറുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button