ആലുവ നഗര മധ്യത്തിൽ കവർച്ച; റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

ആലുവ: ആലുവ നഗരമധ്യത്തില്‍ യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. കോടനാട് സ്വദേശി ജോഫിനാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു പോകവെയായിരുന്നു ആക്രമണം. കെഎസ്ആര്‍ടിസി ബസിൽ ആലുവ ബാങ്ക് ജംഗ്ഷനില്‍ വന്നിറങ്ങിയ ശേഷം കോഴിക്കോടേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ജോഫിന്‍.
എന്നാല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുവാനുള്ള വഴി കൃത്യമായി അറിയാത്തതിനാല്‍ ഇയാള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗുഡ്‌ഷെഡ് ഭാഗം വഴി നടന്നു പോവുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന അക്രമികള്‍ ഇയാളെ പിടിച്ച് വെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അതിന് ശേഷം ഇയാളെ ക്രൂരമായി സംഘം ചേര്‍ന്ന് മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദിച്ച് അവശനാക്കി കനാലിലിട്ടുവെന്നും പരാതിയിലുണ്ട്.
ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും കയ്യിലുണ്ടായിരുന്ന 5000 രൂപയും അക്രമികള്‍ പിടിച്ചെടുത്തു. പ്രതിരോധിക്കാനുള്ള ശ്രമം യുവാവ് നടത്തിയെങ്കിലും സംഘം ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു.അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഒരു കുഞ്ഞിനെ ഇവിടെ നിന്നും കാണാതെ പോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.



