Uncategorized

വഖഫ് വിശദീകരണ യോഗം മാറ്റിവെക്കാന്‍ നിര്‍ദ്ദേശം; സംഘാടകസമിതിക്ക് കത്ത് നല്‍കി സമസ്ത നേതൃത്വം

ലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികള്‍ സംഘടിപ്പിക്കുന്ന വഖഫ് വിശദീകരണ യോഗം മാറ്റിവെക്കാന്‍ നിര്‍ദ്ദേശം. നാളത്തെ സമ്മേളനം മാറ്റിവെക്കാന്‍ സമസ്ത നേതൃത്വം സംഘാടകസമിതിക്ക് കത്ത് നല്‍കി. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസംഗം പരിശോധിക്കുമെന്ന് സമസ്ത നേതൃത്വം ഉറപ്പ് നല്‍കി. സംഘാടക സമിതി യോഗം അല്‍പസമയത്തിനകം ചേരും.

വിശദീകരണയോഗം മാറ്റിവക്കുന്നതില്‍ വൈകിട്ടോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ലീഗ് അനുകൂലികള്‍ വ്യക്തമാക്കി. അതേസമയം, വഖഫ് വിശദീകരണ സമ്മേളനത്തെ ചൊല്ലി സമസ്തയിലെ ലീഗ് അനുകൂലികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയാണ്. പരസ്യ പരിപാടികള്‍ വിഭാഗീയത രൂക്ഷമാക്കുമെന്നും അടുത്ത മുശാവറ യോഗം ചേരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.വഖഫ് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെയും മുസ്ലിം ലീഗിനെയും സിപിഐഎം വേദിയില്‍ വെച്ച് ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം. അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാല്‍ വഖഫ് ബോര്‍ഡ് പൂര്‍ണ്ണമല്ലെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.

രണ്ട് ആര്‍എസ്എസുകാരെ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ വിഷയം പരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമര്‍ഫൈസി കുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.

ഇത്തരമൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കാന്‍ കാരണം ഹംസയും താനുമാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. ‘കെ എസ് ഹംസയെ അവര്‍ക്ക് തൃപ്തികരമല്ല. പിന്നെയുള്ള സഖാവ് ഉമര്‍ ഫൈസിയാണ്. ഇത് ഞാന്‍ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോര്‍ഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം. മതപരമായ മൂല്യങ്ങള്‍ എന്തായിരുന്നാലും ശരി അത് തകര്‍ന്നാലും തരക്കേടില്ല ഹംസയും ഉമര്‍ ഫൈസയും മാറണം. അതിന് ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചാലും തരക്കേടില്ല, ആര്‍എസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല’ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സിപിഐഎം വേദിയില്‍ സംസാരിക്കവെ ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു.

ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാടിനെതിരെ സമസ്തയും മുസ്ലിം ലീഗും അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഉമര്‍ ഫൈസി സമസ്തയെ ചെളിവാരി എറിയാന്‍ കാരണമാകുന്നെന്നായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിമര്‍ശനം. സമസ്തയുടെ വേദിയില്‍ മുസ്ലീങ്ങള്‍ക്ക് സഖാവ് ആകാന്‍ പറ്റില്ലെന്ന് പറയുന്നയാള്‍ സിപിഐഎം വേദിയില്‍ പോയി സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നും നാസര്‍ ഫൈസി കുറ്റപ്പെടുത്തിയിരുന്നു. സമസ്തയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും നാസര്‍ ഫൈസി ആവശ്യപ്പെട്ടിരുന്നു. സമസ്തയുടെ യുവജന സംഘടനകളും ഈ വിഷയം ചൂണ്ടിക്കാണിച്ച് സമസ്തക്ക് കത്ത് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button