കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐയുടെ ദില്ലി ചലോ റാലി ഇന്ന്

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ‘മാറ്റം അനിവാര്യമാണ്’ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐയുടെ ദില്ലി ചലോ റാലി ഇന്ന്. രാം ലീലയിൽ രാവിലെ 11ന് പൊതുയോഗം ആരംഭിക്കും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളും അഭിവാദ്യംചെയ്യും.
വിലക്കയറ്റം തടയുക, തൊഴിൽ ഉറപ്പാക്കുക, പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ശക്തിപ്പെടുത്തുക, വനിതാസംവരണം നടപ്പാക്കുക, വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാലി. റാലിയെ അടിച്ചമർത്താനുള്ള ശ്രമം കേന്ദ്രസർക്കാർ തുടരുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ പത്ത് ജില്ലാ സെക്രട്ടറിമാരെ പൊലീസ് കരുതൽ തടങ്കലിലാക്കി. പ്രവർത്തകരെ അന്യായമായി തടവിലാക്കുന്നതിനെതിരെ ഡി രാജ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തി പ്രകടപ്പിക്കുന്ന തരത്തിൽ വലിയ ഒരു ജനക്കൂട്ടം റാലിയിൽ പങ്കെടുക്കുമെന്ന പ്രത്യാശയിലാണ് നേതാക്കൾ.




