കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദനം
സബ് ജയിലിൽ പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദിച്ചത്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ കുത്തേറ്റത്.
എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പാ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. കുത്തേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരന്റെ മർദനവുമുണ്ടായി. ഒരു പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദിച്ചത്. 28ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഭക്ഷണത്തിന് ശേഷം കഴിക്കേണ്ട ഗുളിക, ഭക്ഷണത്തിന് മുൻപായി നൽകണമെന്ന് സുഹൈൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ഇത് മുൻകൂട്ടി നൽകാൻ കഴിയില്ലെന്ന് അവിടെയുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സുഹൈൽ ഉദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നു. സുഹൈലിനെതിരെ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.




