Uncategorized

ആദ്യ ശ്രമം പരാജയപ്പട്ടു, രണ്ടാം തവണ ലാന്‍റ് ചെയ്യാനുള്ള ശ്രമത്തിനിടെ റൺവേക്ക് തൊട്ടടുത്ത് റഡാറുമായി ബന്ധം നഷ്ടപ്പെട്ടു; വിമാനം തകർന്ന് 8 മരണം

അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാർ, യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ 2 ജീവനക്കാർ, 4 കോൺട്രാക്ട് തൊഴിലാളികൾ എന്നിവരാണ് മരിച്ചത്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള ‘കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം സംഭവിച്ചത്.

റഡാർ കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ‘സെക്യൂരിറ്റി ഏവിയേഷൻ’ കമ്പനിയുടെ ഡബിൾ എഞ്ചിൻ ‘സെസ്ന 441 എന്ന ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം പൈലറ്റുമാർക്ക് റൺവേ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. പൂർണ്ണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ് ലാൻഡിംഗിന് ശ്രമിച്ചത്. കാഴ്ചപരിധി തീരെ കുറവായതിനാൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റുമാർ ഉപേക്ഷിച്ചിരുന്നു. തുടർന്ന് രണ്ടാം തവണ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ, റൺവേയിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പർവതനിരകൾക്ക് സമീപം തകർന്നു വീഴുകയുമായിരുന്നു. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ മിസൈൽ ആക്രമണങ്ങൾ നേരത്തെ അറിയാൻ നിർമ്മിച്ചതാണ് കേപ് ന്യൂവെൻഹാമിലെ റഡാർ കേന്ദ്രം. നിലവിൽ റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമചലനങ്ങൾ നിരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെ എന്ത് അറ്റകുറ്റപ്പണികൾക്കാണ് ജീവനക്കാർ പോയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button