എക്സൈസ് വാഹനം കണ്ടതോടെ വിദ്യാർഥികൾ ഓടി; കാറിൽ എംഡിഎംഎ, സിസിടിവിയിൽ കുടുങ്ങിയ ഓട്ടം

മലപ്പുറം :കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം പാർക്ക് ചെയ്ത കാറിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
ജില്ലയിൽ കോളജുകളിൽ ഓണാഘോഷം നടക്കുന്നതിന്റെ ഭാഗമായി എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോളജ് ഗ്രൗണ്ടിനു സമീപം നിർത്തിയിട്ട വാഹനത്തിനു സമീപം എക്സൈസ് വാഹനം എത്തിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് രണ്ടാംവർഷ ബിരുദ വിദ്യാർഥികൾ ഇറങ്ങി ഓടുന്നതു ശ്രദ്ധയിൽപെട്ടു.
തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽനിന്നു രാസലഹരി കണ്ടെത്തിയത്.
കാറിൽനിന്ന് വിദ്യാർഥികൾ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതി ചേർത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചു. കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സർക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവൻന്റീവ് ഓഫിസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ് നൗഫൽ, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.




