വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ച വിജയകരം; എല്‍പിഎസ്‌ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു. ഇതോടെ 37 ദിവസം നീണ്ടുനിന്ന സമരം റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. വിഷയം പരിഹരിക്കാന്‍ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാർഥികള്‍ അംഗീകരിച്ചു. ഇതോടെ മന്ത്രി ഷംസുദ്ദീന്‍ സമര നേതാവ് വളര്‍മതിക്ക് വെള്ളം നല്‍കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളര്‍മതി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ തങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെ തുടരും.
പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായിരിക്കില്ല. തങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെയുണ്ടാകും. അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളര്‍മതി പറഞ്ഞു. എല്‍പിഎസ്ടി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാർഥികള്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്.
വളർമതിയുടെ നിരാഹാരം പതിമൂന്ന് ദിവസം പിന്നിട്ടിരുന്നു. ആരോഗ്യനില മോശമായതോടെ ആംബുലൻസിലാണ് വളർമതി മന്ത്രിയുമായുള്ള ചർച്ചയ്ക്കെത്തിയത്. സമരം ശക്തമായതോടെയായിരുന്നു മന്ത്രി മുൻകൈ എടുത്ത് ചർച്ചയ്ക്ക് വിളിച്ചത്.




