വ്യാജ വാർത്ത: പി കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി കെ ശ്രീമതി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ജനം ടി വി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കാണ് പി കെ ശ്രീമതി പരാതി നൽകിയിരുന്നത്. പരാതിയില്‍ ഉടനടി അന്വേഷണ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. പി കെ ശ്രീമതിയുടെ കണ്ണൂരിലെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു. പിന്നീട് ആഭ്യന്തരമന്ത്രിക്ക് കൈമാറിയ പരാതിയിൽ സൈബർ ഓപ്പറേഷൻസ് ഐജി പി പ്രകാശിന്റെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾ സാമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും പി കെ ശ്രീമതി പരായിൽ ആവശ്യപ്പെട്ടിരുന്നു. വാർത്തകളുടെ ലിങ്കുകൾ ആടക്കമുള്ള ഉള്ളടക്കം ചോദ്യം ചെയ്താണ് പരാതി നൽകിയത്.. ഭർത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി കെ ശ്രീമതി പരാതിയിൽ പറഞ്ഞിരുന്നു.ജനം ടിവി, കർമ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന അധിക്ഷേപ വാർത്തകളോട് വൈകാരികമായിട്ടായിരുന്നു നേരത്തെ പി കെ ശ്രീമതി പ്രതികരിച്ചത്. ഏതോ ഒരു പിആർ കൃഷ്ണൻ എന്നൊരു എംഎൽഎ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎയുടെ ഫാമിലി പെൻഷൻ ഞാൻ വാങ്ങുന്നു എന്നതാണ് വാർത്ത. കേട്ടാൽ വിശ്വസിച്ചുപോകുന്ന തരത്തിൽ വൾഗറായാണ് വാർത്ത അവതരിപ്പിക്കുന്നത്. 50 കൊല്ലമായി പൊതുമേഖലയിൽ ഞാനുണ്ട്. ഒരു വാക്ക് എന്നോട് എന്താണ് സംഭവം, ഇങ്ങനൊന്നുണ്ടോ എന്ന് ചോദിക്കാതെയാണ് വാർത്ത കൊടുത്തത്. പൊതുപ്രവർത്തകയെ നാറ്റിക്കാൻ, അവമതിപ്പുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ വാർത്ത കൊടുക്കുകയാണ്’എന്നാണ് പി കെ ശ്രീമതി പ്രതികരിച്ചത്.
എന്റെ ഭർത്താവ് മരിച്ചു. അദ്ദേഹം അധ്യാപകനായിരുന്നു. ഞാനും അധ്യാപികയായിരുന്നു. 45 വയസ് വരെ സ്‌കൂളിൽ പഠിപ്പിച്ചു. സ്ത്രീയോടും പുരുഷനോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. എന്റെ ഭർത്താവിന്റെ പെൻഷൻ എനിക്ക് കിട്ടും. അധ്യാപകനെന്ന നിലയ്ക്കുളള പെൻഷൻ. വേറൊരാളുടെ പെൻഷൻ തേടി പോകേണ്ട വ്യക്തിയല്ല ഞാൻ. അങ്ങനെ പണത്തിനുവേണ്ടി പോകുന്ന ആളല്ല ഞാൻ. എന്റെ കുടുംബത്തിൽ എല്ലാവരും അധ്യാപകരാണ്. ആ പണം വെച്ച് സുഖമായി ജീവിക്കാൻ കഴിയും. അങ്ങനുളള എന്നെ ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് പെൻഷൻ വാങ്ങുന്നു എന്ന് വിവരാവകാശ രേഖ കിട്ടിയെന്നാണ് പറയുന്നത്. എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു. വസ്തുത എന്താണെന്ന്. ഇന്നുവരെ ഒരു പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാൻ ഇടകൊടുക്കാത്ത ആളാണ് ഞാൻ. പൊതുപ്രവർത്തകയായ എന്നെ അപമാനിക്കുകയായിരുന്നു അവർ ഇതുവഴി ലക്ഷ്യമിട്ടത്’ എന്നായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.




