ബിജെപി ഫണ്ട് തട്ടിപ്പ്: രാജീവ് ചന്ദ്രശേഖറിന് മുന്നിൽ ഇമെയിൽ വഴി പരാതി പ്രവാഹം

ബിജെപിയിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ നേതാക്കളുടെ പരാതി പ്രവാഹം. വിദേശയാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രിയോടെ തലസ്ഥാനത്ത് മടങ്ങിയെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കൾ ഇമെയിൽ മുഖാന്തരം അയച്ച നിരവധി പരാതികളാണ്.
ഫണ്ട് വിവാദം പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി കൺവീനറായിരുന്ന ജനറൽ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രഭാരി കെ. സോമൻ എന്നിവരെ വിളിച്ചുവരുത്തിയാണ് മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടത്തിയത്. ഈ യോഗത്തിന്റെ പ്രധാന അജണ്ട ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളായിരുന്നു.വിദേശത്തുനിന്ന് മടങ്ങിയെത്തിയ സാഹചര്യത്തിൽ, വിവിധ ജില്ലകളിൽ നിന്നുള്ള കൂടുതൽ നേതാക്കൾ രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ അനുമതി തേടിയിട്ടുണ്ട്. എന്നാൽ, ഈ വിവാദത്തിൽ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസവും മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞുവെങ്കിലും അദ്ദേഹം മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഫണ്ട് വിവാദം ബിജെപിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




