തലസ്ഥാനത്തെ ദമ്പതികൾ ജീവനൊടുക്കിയത് ഏക മകന്റെ മരണത്തിൽ മനംനൊന്ത്, കൈകൾ പരസ്പരം ചേർത്ത് കെട്ടിയ നിലയിൽ

തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏക മകന്റെ മരണത്തിൽ മനംനൊന്താണ് നെയ്യാറിൽ ചാടി ദമ്പതികൾ ജീവനൊടുക്കിയതെന്ന വിവരമാണ് പുറത്ത് വന്നത്. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് ഇന്ന് രാവിലെ നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹവും കണ്ടെടുത്തത്. പരസ്പരം കൈകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കരയിൽ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
രാവിലെ എട്ടരയോടെ കാറിൽ ഇവിടെയെത്തിയ ദമ്പതികൾ കൈകൾ ചേർത്ത് കെട്ടി നെയ്യാറിൽ ചാടുകയായിരുന്നു. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽ മരിച്ചത്. ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നൽകിയ വേദനയിൽ നിന്നും കരകയറാനാകാതെ ജീവിക്കുകയായിരുന്നു ദമ്പതികൾ. ഒടുവിൽ മകന്റെ മരണത്തിന് ഒരു വർഷമാകാനിരിക്കെയാണ് ജീവനൊടുക്കിയത്. മകന്റെ സ്കൂൾ ബെൽറ്റ് അരയിൽ കെട്ടിയ നിലയിലായിരുന്നു സ്നേഹദേവിന്റെ മൃതദേഹം. ‘മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല. മകൻ മരിച്ച ശേഷം ജീവിതം ദുരിത പൂർണ്ണമാണ്. ഇനിയും ജീവിക്കാൻ കഴിയുന്നില്ല’. തുടങ്ങിയ വിവരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.




