സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി വിദഗ്‌ധരെ നിയമിക്കാനായി നിയമസഭ പാസാക്കിയ ബില്ലിന്റെ സൈൻ മാന്വൽ ഒരാഴ്‌ചയ്‌ക്കകം ഗവർണർക്ക് അയക്കും. മുഖ്യമന്ത്രിയടക്കമുള്ള സെലക്ട് കമ്മിറ്റി വേണമെന്നതിനു പുറമെ ബില്ലിന്റെ 16–-ാം വകുപ്പിൽ സബ്‌ജക്ട് കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഭേദഗതിയും സഭ അംഗീകരിച്ചു. വൈസ് ചാൻസലറുടെ താൽക്കാലിക ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ പ്രോ ചാൻസലറുമായി കൂടിയാലോചിച്ച് ചാൻസലർ ആവശ്യമായ ക്രമീകരണമുണ്ടാക്കണം എന്നാണ് ഭേദഗതി. പ്രോ വൈസ് ചാൻസലർക്കോ മറ്റൊരു സർവകലാശാല വിസിക്കോ ചുമതല നൽകാനായിരുന്നു ആദ്യവ്യവസ്ഥ.
എന്നാൽ, ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് നേരത്തേ ഗവർണർ പറഞ്ഞിരുന്നു. ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ നിയമനടപടിക്ക് വഴിതുറക്കും.