പിടിച്ചെടുത്ത ജെ സി ബി 5 വർഷമായിട്ടും തിരികെ നൽകിയില്ല; വനംവകുപ്പ് ഓഫീസില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഇടുക്കി: വനംവകുപ്പ് ഓഫീസില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വിട്ടുകിട്ടാത്തതിലാണ് പ്രതിഷേധം. കഞ്ഞിക്കുഴി സ്വദേശി അജീഷാണ് പ്രതിഷേധിക്കുന്നത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജെസിബിയ്ക്കുളളില്‍ കയറി ഇരിക്കുകയാണ് അജീഷ്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ആത്മഹത്യാ ഭീഷണി ആരംഭിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥലത്ത് ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല.2020-ല്‍ അന്നത്തെ നഗരംപറ ഡെപ്യൂട്ടി റേഞ്ചര്‍ സന്തോഷാണ് അന്യായമായി വാഹനം കസ്റ്റഡിയിലെടുത്തതെന്ന് അജീഷ് ടിവിയോട് പറഞ്ഞു. കഞ്ഞിക്കുഴിയില്‍ വീടിന്റെ തറ വലിക്കുമ്പോഴാണ് സമീപത്തുനിന്ന മൂന്ന് പാഴ് മരങ്ങള്‍ പിഴുതിട്ടത്. അതിന് 500 രൂപ ഫൈന്‍ ചുമത്തി. വാഹനം വനംവകുപ്പ് ഓഫീസില്‍ എത്തിക്കണമെന്നും രണ്ടുദിവസത്തിനുളളില്‍ തിരികെ നല്‍കാമെന്നും പറഞ്ഞിരുന്നു. 2020-ലാണ് കേസെടുത്തത്. 2021-ല്‍ വാഹനം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് അജീഷ് പറയുന്നത്. ഇപ്പോഴും വാഹനത്തിന് സിസി അടയ്ക്കുന്നുണ്ട്. തന്റെ വിയര്‍പ്പാണ് ഈ കാടുകയറി നശിക്കുന്നതെന്ന് അജീഷ് പറയുന്നു.



