Uncategorized

പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ജൂലൈ 24ന് വോട്ടെടുപ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 24നാണ് വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സുഖേന്ദു ശേഖര്‍ റായ്, സുഷ്മിത ദേവ്, പ്രകാശ് ചിക്ക് ബറൈയ്ക്ക് എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനാലാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ പതിനഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17ആണ്. ജൂലൈ 24ന് വൈകിട്ട് അഞ്ച് മണിയോടെ വോട്ടെണ്ണല്‍ നടക്കും.

നിയമസഭാ തെരഞ്ഞെടപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു മൂന്ന് എംപിമാര്‍ രാജിവെച്ചത്. 2029 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ജൂണ്‍ എട്ടാം തീയതിയായിരുന്നു സുഖേന്ദു ശേഖര്‍ റായി രാജിവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സുഖേന്ദു റായി രാജിവെച്ചിരുന്നു. അഴിമതി, സ്ത്രീ സുരക്ഷ, ക്രമസമാധാന തകര്‍ച്ച, ആരോഗ്യം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ബംഗാള്‍ ജനത ടിഎംസിയെ തിരസ്‌കരിച്ചുവെന്നും സുഖേന്ദു ശേഖര്‍ രാജിക്കത്തില്‍ തുറന്നടിച്ചിരുന്നു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി വോട്ടര്‍മാര്‍ ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയായിരുന്നു സുഷ്മിത ദേവിന്റെ രാജി. ജൂണ്‍ പത്താം തീയതിയായിരുന്നു സുഷ്മിത ദേവ് രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്നും സുഷ്മിത രാജിവെച്ചിരുന്നു. 2030 ഏപ്രില്‍ വരെയായിരുന്നു സുഷ്മിത ദേവിന്റെ രാജ്യസഭ കാലാവധി. കോണ്‍ഗ്രസില്‍ നിന്ന് 2021ലായിരുന്നു സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കൊണ്ട് രാജിവെയ്ക്കുന്നുവെന്നായിരുന്നു സുഷ്മിത കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് രാജിക്ക് പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം. സുഷ്മിത ദേവിന് തൊട്ടുപിന്നാലെ ജൂണ്‍ പതിനൊന്നിനായിരുന്നു പ്രകാശ് ചിക് ബറൈയ്ക്ക് രാജിവെച്ചത്. 2029 ഓഗസ്റ്റ് പതിനെട്ടാം തീയതി വരെയായിരുന്നു പ്രകാശിന്റെ രാജ്യസഭയിലെ കാലാവധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button