ദേശീയ പാതകളിലെ നാലുവരി ആറുവരി പാതകളിൽ ട്രാക്കുകൾ ഉപയോഗിക്കുന്നതിനുള്ള നിയമം കർശനമായി നടപ്പാക്കാൻ റോഡ് സുരക്ഷാ അഥോറിറ്റിയുടെ നടപടികൾ.അതാത് വാഹനങ്ങൾക്ക് അനുവദിച്ചിരിരക്കുന്ന ട്രാക്കിലൂടെ മാത്രമേ ഗതാഗതം പാടുള്ളൂവെന്ന് നിയമം ഇതോടെ കർശനമായി നടപ്പാകും.ഇതിന്റെ ഭാഗമായി വാളയാർ-വാണിയമ്പാറ ദേശീയപാതയിൽ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ നടപടികൾ തുടങ്ങി.ഡ്രൈവർമാരെ ബോധവത്കരിച്ച് നിയമം പാലിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.
ആറുവരി പാതയാണെങ്കിൽ ഇടതുവശത്തുള്ള ലെയ്ൻ കാരിയേജ് വാഹനങ്ങൾക്കായി നീക്കിവച്ചതാണ്. വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടതുട്രാക്കിലൂടെ പോകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ചരക്കുവാഹനങ്ങൾ,സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാവാഹനങ്ങൾ,ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങൾ. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.തൊട്ടടുത്തുള്ള ട്രാക്ക് കാറുകൾ പോലുള്ള വേഗപരിധി കൂടിയ വാഹനങ്ങൾക്ക് ഉള്ളതാണ്. ആറ്‌വരിപ്പാതയിലെ മൂന്നാമ?െത്ത ട്രാക്ക് സ്പീഡ് ട്രാക്ക് എന്നാണ് അറിയപ്പെടുന്നത്. ഓവർടേക്കിങ്ങിനും അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുമായാണ് ഈ ട്രാക്ക് ഉപയോഗിക്കുന്നത്.
നാലുവരി പാതയിലും നിയമം ഇതുതന്നെയാണ്.ഇടതുവശം കാരിയേജ് ട്രാക്കും രണ്ടം ലൈൻ സ്പീഡ് ട്രാക്കുമാണെന്നേ ഉള്ളൂ. എന്നാൽ പലപ്പോഴും ട്രക്കുകൾ പോലുള്ള ഹെവി വാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുന്നതാണ് നമ്മുടെ ഹൈവേകളിലെ പതിവ്. പിറകിൽ വരുന്ന കാറുകൾ ഹോൺ മുഴക്കിയാലും ഇവർ മൈൻഡ് ചെയ്യാറില്ല. അപ്പുറത്ത് സ്ഥലമുണ്ടല്ലോ അതിലൂടെ പൊയ്ക്കൂടെ എന്ന ഭാവമാണ് ഡ്രൈവർമാർക്ക്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെങ്കിലും അത് നിർബന്ധപൂർവ്വം ചെയ്യേണ്ടിവരുന്ന സന്ദർഭമാണിത്.ഇനി കാറുകൾക്ക് വേഗത കുറച്ച് പോകാനാണ് താൽപ്പര്യമെങ്കിൽ അവരും കാരിയേജ് ട്രാക്ക് ആണ് ഉപയോഗിക്കേണ്ടത്. അതല്ലാതെ സ്പീഡ് ട്രാക്ക് കയ്യേറി അലസഗമനം നടത്താനും പാടില്ല.