കോഴിക്കോട് ഗുളിക മാറി നൽകിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു

നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ഗുളിക മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന രോഗി മരിച്ചു. കോഴിക്കോട് കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
കഴിഞ്ഞ മാസം 23 നാണ് നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസക്കിടെ ചന്ദ്രന് മരുന്ന് മാറി നൽകിയെന്ന് ബന്ധുക്കൾ ആരോപിച്ചത്. ആശുപത്രിയിലെ ഡോക്ടർ ഉറക്ക ഗുളിക മാറി നൽകിയെന്നും അബോധാവസ്ഥയിലായെന്നുമായിരുന്നു പരാതി. വലിയ പ്രതിഷേധമാണ് ഇതിൻ്റെ ഭാഗമായി ഉയർന്ന് വന്നത്. എന്നാൽ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഇതുവരേയും വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്ന ആക്ഷേപവും ഉയർന്ന് വരുന്നുണ്ട്.
ആരോഗ്യ വകുപ്പിൻ്റെ പിഴവുകളാണ് യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ അന്ന് മുതൽ നടന്ന് വരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വലിയ പിഴവുകളും കെടുകാര്യസ്ഥതയുമാണ് നടന്ന് വരുന്നത്. പകർച്ച വ്യാധി പടർന്നു പിടിക്കുന്ന സാഹചര്യവുമാണ് കേരളത്തിലുള്ളത്. എന്നിട്ടും നോക്കുകുത്തിയായി ഇരിക്കുകയാണ് ആരോഗ്യ വകുപ്പും യു ഡി എഫ് സർക്കാരും.




