വനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം ആണധികാരവ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി. ഇത്തരം നടപടികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടതി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ രൂക്ഷവിമർശനം. രാത്രി നിയന്ത്രണത്തിന്റെ കാരണം അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ആണധികാരവ്യവസ്ഥയുടെ ഭാഗമാണ് ഇത്തരം നിയന്ത്രണമെന്നും കോടതി പറഞ്ഞു.
ഹോസ്റ്റലില്‍ രാത്രി പത്തു മണിക്കുശേഷവും തിരികെ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്നപരിഹാരത്തിനായി വിളിച്ചുചേര്‍ത്ത പിടിഎ മീറ്റിങ്ങിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണിത്.
രാത്രി പത്തുമണിയാണ് ഹോസ്റ്റലില്‍ തിരിച്ചുകയറാന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം. ഇത് നീട്ടണമെന്നും ആണ്‍കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
സര്‍ക്കാര്‍ കോളജുകളുടെ പൊതുചട്ടമാണ് നടപ്പാക്കുന്നതെന്നാണ് കോളജ് അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ ചട്ടം തന്നെ ഭേദഗതി ചെയ്യണമെന്ന് വിദ്യാര്‍ഥിനികള്‍ ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.