പഴം നല്‍കുന്നതിനിടെ കുരങ്ങുകൾ കൂട്ടമായി എത്തിയതോടെ ഭയന്നു; അടിതെറ്റി താഴ്ചയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു. തൂത്തുക്കുടിയിലാണ് സംഭവം. ക്ഷേത്ര ദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു അപകടം. സൗത്ത് തിട്ടങ്കുളം സ്വദേശിയായ അനിത (24) ആണ് മരിച്ചത്. കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ അവ കൂട്ടമായി എത്തിയതോടെ അനിത ഭയന്നു. ഇതോടെ അടിതെറ്റി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
കഴുഗുമലൈ കഴുഗസാലമൂര്‍ത്തി ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കഴുഗുമലൈ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് അനിത ഭര്‍ത്താവ് സുരേഷുമായി ഉച്ചിപ്പിള്ളയാറില്‍ എത്തിയത്. ആദ്യം അവിടെയുണ്ടായിരുന്ന കുരങ്ങുകള്‍ക്ക് ദമ്പതികള്‍ പഴം നല്‍കി. ഇത് കണ്ട് മറ്റ് കുരങ്ങുകള്‍ കൂടി ഇവിടേയ്ക്ക് എത്തുകയായിരുന്നു.
കുരങ്ങുകള്‍ കൂട്ടമായി വന്നതോടെ അനിത ഭയന്നു. അടിതെറ്റിയ അനിത താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അനിത മരിച്ചതായാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കാറുണ്ടെന്നും എന്നാല്‍ പലരും അത് പാലിക്കാറില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു സുരേഷിന്റെയും അനിതയുടെയും വിവാഹം. വിദേശത്താണ് സുരേഷിന്റെ ജോലി.




