പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. എത്ര രൂപ കൂട്ടണമെന്ന് മിൽമയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. വില കൂട്ടാതെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മില്‍മ പാൽ ലിറ്ററിന് 8.57 രൂപ കൂട്ടാൻ വില നിർണയ സമിതി ശിപാർശ ചെയ്തു. സമിതിയുടെ ശിപാർശ മിൽമ ചൊവ്വാഴ്ച സർക്കാരിന് സമർപ്പിക്കും. ഈ മാസം 21ന് മുൻപ് വില വർധനവ് പ്രാബല്യത്തിൽ വരുത്തണമെന്നും അല്ലെങ്കിൽ ഡിസംബർ മാസം തുടങ്ങുന്നതിന് മുൻപ് തന്നെ അന്തിമ തീരുമാനമെടുക്കണമെന്നും ശിപാർശയിലുണ്ട്.
ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ക്ഷീരകർഷകരുടെ നിലപാട്. ഇന്ന് പാലക്കാട്ട് ചേർന്ന മിൽമയുടെ യോഗം വില നിർണയ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു. തൊഴിലാളി യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ തവണ ലിറ്ററിന് നാലുരൂപ വരെ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന് കഴിഞ്ഞ് മൂന്നു രൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. ആറ് രൂപയെങ്കിലും കൈയില്‍ കിട്ടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.
നിലവിലുള്ള ഇന്‍ഷുറന്‍സ് സ്കീം പര്യാപ്തമല്ലാത്ത പശ്ചാത്തലത്തില്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് നടപ്പാക്കണം, ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ വെറ്ററിനറി സേവനങ്ങള്‍ വ്യാപിപ്പിക്കണം, സൈലേജ് അഥവാ സമ്പുഷ്ടീകരിച്ച വൈക്കോല്‍ കൂടുതല്‍ വ്യാപിപ്പിക്കണം, കാലിത്തീറ്റയുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.