കൊട്ടിയൂർ ദർശനം കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി

കൊട്ടിയൂർ ദർശനം കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇരട്ടി പൈഞ്ചേരിമുക്കിൽ നടത്തിയ വാഹന പരിശോധനക്കിടയാണ് കർണാടക ബംഗളൂരുവിൽ നിന്നെത്തിയ വാഹനം പിടിയിലായത്. പരിശോധനയിൽ വാനിൽ പതിച്ചിരുന്ന നമ്പർ മറ്റൊരു ഇന്നോവ കാറിന്റേതാണെന്ന് കണ്ടെത്തി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് ഇരട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വാനിൽ സ്വദശത്തേക്ക് യാത്ര തുടരാൻ മോട്ടോർ വാഹന വകുപ്പ് സൗകര്യമൊരുക്കി. എംവിഐ എം. മനോജ് കുമാർ, എഎംവിമാരായ വി.ആർ. ശരത്കുമാർ, പി. ജിതിൻ, കെ.വി. അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും, പിടികൂടലും. ഷോറൂമിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് വാഹനം പുറത്തിറക്കി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നത് എന്ന് അധികൃതർ പറഞ്ഞു. കേരളത്തിലേക്ക് എത്തിയ വാഹനത്തിന്റെ നികുതി അടച്ചിട്ടുണ്ടോ എന്ന പരിശോധനക്കിടയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നിയമപരമായി ഗുരുതര കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ പരിശോധനക്കിടെ നിർത്താതെ പോയാൽ കണ്ടെത്തുക എന്നുള്ളത് പ്രയാസകരമാണ്. കൂടാതെ അപകടമുണ്ടാക്കിയാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിലും നിയമപരമായ സങ്കീർണ്ണതകൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




