ശബ്ദമലിനീകരണത്തിനെതിരെ പോരാടി ലൗഡ് സ്പീക്കർ നിരോധിപ്പിച്ച പി.പി.സുമനൻ അന്തരിച്ചു

ആലപ്പുഴ:ശബ്ദമലിനീകരണത്തിനെതിരെ ഇരുപതു വർഷം ജില്ലാ കോടതി മുതൽ സുപ്രീം കോടതി വരെ പോരാടി ലൗഡ് സ്പീക്കർ (കോളാംബി) രാജ്യവ്യാപകമായി നിരോധിപ്പിച്ച പരിസ്തി പ്രവർത്തകനും ഇടതുപക്ഷ ചിന്തകനുമായ പി.പി.സുമനൻ (86) അന്തരിച്ചു. പുലർച്ചെ 6.30ന് ആയിരുന്നു അന്ത്യം. ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചിത്രകലാ അധ്യാപകൻ, പരിസ്ഥിതി സംരക്ഷകൻ, ലേഖകൻ, കവി, യുക്തിവാദ പ്രചാരകൻ, ഹിപ്നോട്ടിസം പരിശീലകൻ, മനുഷ്യാവകാശ പ്രവർത്തകൻ, പ്രാസംഗികൻ, കർഷകൻ, സംഘാടകൻ എന്നീ മേഖലകളിൽ അര നൂറ്റാണ്ടിലേറെക്കാലം സജീവമായിരുന്നു.
കേരള ലളിത കലാ അക്കാദമി ജനറൽ കൗൺസിൽ മെംബർ, കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷർസ് യൂണിയൻ കളർകോട് എക്സിക്യൂട്ടീവ് യൂണിറ്റ് മെംബർ, മനുഷ്യാവകാശ സഹായ സമിതി സംസ്ഥാന പ്രസിഡന്റ്, ശബ്ദമലിനീകരണ നിവാരണ സമിതി സ്ഥാപകനും സംസ്ഥാന പ്രസിഡന്റും കാർട്ടൂണിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തുടങ്ങി പല സംഘടനകളിലും സജീവമായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും നഴ്സിങ് സുപ്രൻഡന്റായി വിരമിച്ച കെ. സുമതി അമ്മ ആണ് ഭാര്യ. സി.എസ്. രേഖ, ഡോ. സി.എസ്. ചിത്ര (പ്രിൻസിപ്പൽ, ശാന്തിനികേതൻ ബിഎഡ് കോളജ്, ബെംഗളൂരു) എന്നിവർ മക്കളും, ഡോ.കെ.എ. സുനിൽ, ഉണ്ണിക്കൃഷ്ണൻ കെ.ബി എന്നിവർ മരുമക്കളുമാണ്. സ്വവസതിയായ ആലപ്പുഴ കളർകോട് ചിത്രയാലയത്തിലെ 3.30 വരെയുള്ള പൊതുദർശനത്തിനു ശേഷം അദ്ദേഹത്തിന്റെ്റെ ആഗ്രഹപ്രകാരം ആലപ്പുഴ ടിഡി മെഡിക്കൽ കോളജിലെ അനോട്ടമി വിഭാഗത്തിന് മൃതദേഹം കൈമാറും.




