ഷിഗെല്ല: ‘സ്ഥിതി നിയന്ത്രണ വിധേയം’; പരിശോധന സമഗ്രമാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

കല്‍പ്പറ്റ: ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ടി സിദ്ദിഖ്. പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം ചേരുമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ ഡ്രൈവ് നടത്തുമെന്നും ടി സിദ്ദിഖ് പറഞ്ഞു. ആദിവാസി ഉന്നതികളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കോളിയാടിക്ക് സമീപ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പ്രത്യേക പരിശോധന നടത്തും. സ്‌കൂളുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധന നടത്തും. ഡിസ്ചാര്‍ജ് ചെയ്ത ചില കുട്ടികള്‍ക്കും രോഗം ലക്ഷണങ്ങളുണ്ട്. സ്‌കൂളുകളിലെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയക്കും. പരിശോധന സമഗ്രമാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും’, ടി സിദ്ദിഖ് അറിയിച്ചു.
12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും അവിടെ ആരോഗ്യ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഷിഗെല്ല രോഗബാധയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനും മുന്നറിയിപ്പ് നല്‍കി. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പകരുന്നത്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ രണ്ടുപേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്നാണ് മന്ത്രി ടി സിദ്ദിഖുമായുള്ള യോഗത്തില്‍ ഡിഎംഒ അറിയിച്ചത്. 21 സാമ്പിളുകള്‍ അയച്ചതില്‍ രണ്ടെണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. 443 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. നിലവില്‍ 68 പേര്‍ അഡ്മിറ്റാണ്. 26 പേര്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും 42 പേര്‍ മറ്റ് ആശുപത്രികളിലുമാണ് ചികിത്സ തേടിയെത്തിയത്. 14 പേര്‍ക്ക് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരടക്കം 163 പേര്‍ നിരീക്ഷണത്തിലാണ്. മാര്‍ ബസേലിയോസ് എ യു പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്.




