കനത്ത മഴയിൽ പട്ടം ഗവൺമെന്റ് ഗേൾസ് സ്കൂളിൻറെ മതിൽ തകർന്നു വീണു

കനത്ത മഴയിൽ പട്ടം ഗവൺമെന്റ് ഗേൾസ് സ്കൂളിൻറെ ക്ലാസ് മുറിയോട് ചേർന്ന മതിൽ ഇടിഞ്ഞു വീണു. മതിലിൻറെ അപകടാവസ്ഥയെ കുറിച്ച് കോർപ്പറേഷനോട് പറഞ്ഞിരുന്നുവെങ്കിലും വേഗതത്തിൽ പരിഹാരം കാണാൻ കോർപ്പറേഷൻ ശ്രമിച്ചില്ലെന്ന് സ്കൂൾ അധികൃതർ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നടന്ന സ്കൂളിലാണ് ഇത്തരത്തിൽ വലിയ വീഴ്ച സംഭവിച്ചത്.
രാവിലെ മുതലുള്ള കനത്ത മഴയെ തുടർന്നാണ് പട്ടം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന്റെ ക്ലാസ് മുറികളോട് ചേർന്ന മതിൽ ഇടിഞ്ഞുവീണത്. പട്ടം ഗേൾസ് സ്കൂളിലെയും സമീപത്തെ അംഗനവാടിയിലെയും കുട്ടികൾ അടക്കം നടന്നു പോകുന്ന റോഡിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. കുട്ടികൾ സ്കൂളിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പ് മതിൽ ഇടിഞ്ഞുവീണത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
കാലപ്പഴക്കമുള്ള മതിൽ സ്കൂൾ തുറക്കുന്നതിന് മുൻപ് പൊളിച്ച് പണിത് തരണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നഗരസഭ മുൻകൈയെടുത്തിരുന്നില്ലെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. സ്കൂളിന്റെ മതിലിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്നും സ്കൂൾ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ തുടങ്ങിയതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. കുട്ടികളുടെ ജീവന് പുല്ല് വില നൽക്കുന്ന സമീപനമാണ് കോർപ്പറേഷൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സ്കൂളിന് ഫിറ്റ്നസ് ഉൾപ്പെടെ നൽകിയതിൽ കോർപ്പറേഷന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടന്നൊണ് വിമർശനം.




