കണ്ണൂർ
ചുമ മരുന്നുകളുടെ അമിത ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി ശിശുരോഗവിഭാഗം ശ്വാസകോശരോഗ വിദഗ്‌ധരുടെ സംസ്ഥാന സമ്മേളനം. ഡോക്ടർമാരുടെ നിർദേശമില്ലാതെ കുട്ടികൾക്ക് നൽകുന്ന ചുമ മരുന്നുകളിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കോമ്പിനേഷനുകൾ ഉണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന കമ്മിറ്റിയും കണ്ണൂർ ചാപ്റ്ററും ചേർന്നാണ് പീഡിയാട്രിക് ശ്വാസകോശ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം പൾമോ കോൺ സംഘടിപ്പിച്ചത്.
കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ സംബന്ധിച്ച് വിവിധ പ്രബന്ധവും അവതരിപ്പിച്ചു. കോവിഡാനന്തരം ശ്വാസകോശ രോഗങ്ങൾ വൻതോതിൽ വർധിച്ചു. കോവിഡ് മുക്തി നേടിയ കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ ഗൗരവത്തോടെ കാണണം. വർധിക്കുന്ന അന്തരീക്ഷ മലിനീകരണം കുട്ടികളിൽ അലർജിക്കും ആസ്‌ത്‌മക്കും കാരണമാകുന്നുണ്ട്. ആസ്‌ത്‌മ, അലർജി എന്നീ പേരിൽ അറിയപ്പെടുന്ന പല അസുഖങ്ങളും വിദഗ്‌ധ പരിശോധനയിൽ അതല്ലെന്ന് ബോധ്യപ്പെടുന്ന സംഭവങ്ങളുണ്ട്. കുട്ടികളിലെ ശ്വാസതടസ്സവും വലിവും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം. രക്ഷിതാക്കളിലെ പുകവലി കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ വർധിപ്പിക്കും.
കണ്ണൂർ മലബാർ ചേംബർ ഹാളിൽ ഐഎപി മുൻ ദേശീയ പ്രസിഡന്റ് പ്രൊഫ. ടി യു സുകുമാരൻ ഉദ്ഘാടനംചെയ്തു. റെസ്പിറേറ്ററി ചാപ്റ്റർ പ്രസിഡന്റ് ഡോ. കൃഷ്ണമോഹൻ അധ്യക്ഷനായി. റെസ്പിറേറ്ററി ചാപ്റ്റർ ദേശീയ ചെയർമാൻ പ്രൊഫ. എൻ കെ സുബ്രഹ്മണ്യ മുഖ്യപ്രഭാഷണം നടത്തി. ഐഎപി സംസ്ഥാന സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. ഒ ജോസ്, ഡോ. എം കെ നന്ദകുമാർ, ഡോ. അജിത് മേനോൻ, ഡോ. പത്മനാഭ ഷേണായി, ഡോ. അജിത് സുഭാഷ്, ഡോ. മൃദുല ശങ്കർ, ഡോ ബിന്ദുഷ എന്നിവർ സംസാരിച്ചു. ഡോ. സജിത് കേശവൻ, ഡോ. വിജയ ശേഖരൻ, ഡോ. ജിജോ ജോസ്, ഡോ. ബിന്ദുഷ, ഡോ. ഷമീം അഖ്തർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ‘കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ, ആധുനികചികിത്സ, വെല്ലുവിളികൾ’ വിഷയത്തിൽ പാനൽ ചർച്ച നടന്നു.