കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വി; ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചെന്ന് ആരോപണം, നടപടിയുമായി മുസ്ലിം ലീഗ്

കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നടപടിയുമായി മുസ്ലിം ലീഗ്. മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദ്, ഭാര്യ നദീറ ഷാഹുല്‍ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി. കൂത്തുപറമ്പിലെ പരാജയം പഠിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു.
ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി കെ പ്രവീണ്‍ 1,286 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയന്തി രാജന് 69,182 വോട്ടുകളാണ് ലഭിച്ചത്.
ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടു നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നദീറയുടെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രവീണിനായി വോട്ട് തേടിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഷാഹുലിനെതിരെ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഷാഹുലിന്റെ കോലം കത്തിക്കുന്നതുൾപ്പെടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.




