Uncategorized

കെപിസിസി ഓഫീസിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസിലെ ഫ്ലക്സ് യുദ്ധം മുറുകുന്നു. കെപിസിസി ഓഫീസിന് മുന്നിൽ വെച്ച കെ സി വേണുഗോപാലിന്റെ ഫ്ലക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം നടത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കരി ഓയില്‍ ഒഴിച്ചത്. പിന്നാലെ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ‘We Want KC… Warm Welcome Leader’ എന്നെഴുതിയ ബോർഡിലാണ് കരി ഓയിലൊഴിച്ചത്. കെപിസിസി ഓഫീസ് പരിസരത്തെ കെ സി അനുകൂല ബോര്‍ഡുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്.

അതോടൊപ്പം തലസ്ഥാനത്ത് വി ഡി അനുകൂല ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘കെ സി’ അനുകൂല ബോർഡുകളോട് ചേർന്നാണ് ‘വി ഡി’യുടെ ബോർഡുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളയമ്പലം ജംഗ്ഷനിൽ വി ഡിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. ‘നാച്ചുറൽ ചോയ്സ്’ എന്ന തലക്കെട്ടിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ ഞായറാഴ്ച വ്യക്തത വരും. കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റയ്ക്ക് കണ്ട് എഐസിസി നിരീക്ഷകര്‍ അഭിപ്രായം ആരാഞ്ഞു. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു.

സ്വപ്നതുല്യമായ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം നിരീക്ഷകരായെത്തിയ മുകുള്‍ വാസ്‌നിക്കും അജയ്മാക്കനും എംഎല്‍എമാരുടെ മനസ്സ് ഒറ്റയ്‌ക്കൊറ്റയ്ക്കായി കേട്ടറിഞ്ഞു. എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും വികാരം ഹൈക്കമാന്‍ഡിനെ നിരീക്ഷകര്‍ അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button