മഴമഴയത്ത് നന നനഞ്ഞത് പത്തനംതിട്ട; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് ജില്ലയിൽ

പത്തനംതിട്ട: മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയില്‍. ശരാശരിയെക്കാള്‍ കൂടുതല്‍ മഴ പത്തനംതിട്ട ജില്ലയിലാണ് ലഭിച്ചത്. 244.9 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.7 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. മുപ്പതാം തിയതി ഉച്ചകഴിഞ്ഞ് പെയ്ത മഴയുടെ കണക്കുകൂടി ചേര്‍ത്താലിത് ഇനിയും വര്‍ധിക്കും.
കോഴിക്കോട് ജില്ലയിലും ശരാശരിക്കടുത്ത് മഴ ലഭിച്ചു. ഒമ്പത് ജില്ലകളില്‍ 20 % മുതല്‍ 40 % വരെ മഴ കുറഞ്ഞു. ഇടുക്കി 61 %, മലപ്പുറം 71 %, പാലക്കാട് 74 % എന്നിങ്ങനെയാണ് മഴ കുറവ്. സംസ്ഥാനത്താകെ കഴിഞ്ഞ രണ്ടു മാസം 46 % കുറവ് മഴയാണ് ലഭിച്ചത്. ലക്ഷദ്വീപില്‍ നാല് മില്ലിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. 44.5 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് ഇത്ര മഴ പെയ്തത്.
അതേസമയം, ഈ മാസം ഇന്ത്യയിലുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.നിരവധി പ്രദേശങ്ങളില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും.
ഈ മാസത്തെ മഴ ദീര്‍ഘകാല ശരാശരിയുടെ 110 ശതമാനം കവിയുമെന്നാണ് പ്രവചനം. 1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തിലെ മഴയുടെ എല്‍പിഎ ഉത്തരേന്ത്യയിലും രാജ്യത്തുടനീളവും 64.1 മില്ലിമീറ്ററാണ്.
ഇതുവരെ ലഭിക്കാത്ത മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രവചനം. അങ്ങനെയാണെങ്കില്‍ നിലവിലെ ഉയര്‍ന്ന താപനിലയ്ക്ക് ആശ്വാസം നല്‍കുമെന്നും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ ലഘൂകരിക്കാനും സാധ്യതയുണ്ട്.




