പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു; കുട്ടി ആരോഗ്യവാനെന്ന് ഡോക്ടർ

തൃശൂര്‍: കോടാലിയില്‍ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോ. രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായുളള പ്രശ്‌നങ്ങളും ശ്വാസ തടസങ്ങളും പൂര്‍ണമായും ഭേദമായെന്നും ഡോക്ടര്‍ പറഞ്ഞു. ‘ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുളളു. അര്‍ധരാത്രിയില്‍ എഴുന്നേറ്റ് വയറുവേദന ബുദ്ധിമുട്ടുണ്ടാകുന്നത് പ്രധാന ലക്ഷണമാണ്. വേനല്‍ക്കാലത്ത് എല്ലാവരും പ്രത്യേകം കരുതിയിരിക്കണം’- ഡോ. രമേഷ് പറഞ്ഞു.
എല്ലാവര്‍ക്കും നന്ദിയെന്നും ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും പരിശ്രമിച്ചെന്നും അല്‍ജോയുടെ മാതാപിതാക്കളായ സിൽജോയും ജോൺസിയും പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇവരുടെ പ്രതികരണം. അല്‍ജോയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ശ്രമിച്ചെന്നും സാധിച്ചില്ലെന്നും കരഞ്ഞുകൊണ്ട് മാതാപിതാക്കള്‍ പറഞ്ഞു. അനോഷിന്റെ സഹോദരൻ എട്ടുവയസുകാരൻ അൽജോ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. വീട്ടിൽ വച്ചാണ് അനോഷിനും അൽജോയ്ക്കും പാമ്പുകടിയേറ്റത്. തലയിണയ്ക്കടിയിൽ ഉണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കുട്ടികള്‍ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.
വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പുകടിച്ചതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും അല്‍ജോയ്ക്ക് പാമ്പുകടിയേറ്റതായി വ്യക്തമായിരുന്നു. അതിനിടെ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്ന് അഞ്ചിലേറെ പാമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു.




