ഷാജിയുടെ ജീവൻ രക്ഷിച്ചത് ഉച്ചയൂണ്, ‘ഉയിരും കയ്യിലെടുത്ത് ഓടി’ ഭവാനി; ഇവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ വെടിക്കെട്ടുപുരയിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടരവരെ ജോലിചെയ്ത ഇരുനിലംകോട് സ്വദേശി കരുപ്പാൽ വീട്ടിൽ ഷാജി (40) രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. രണ്ടരയ്ക്ക് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോയി. തിരിച്ചെത്തുംമുൻപാണു വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചതും ഒപ്പമുണ്ടായിരുന്നവർ മരിച്ചതും. 11 വർഷമായി വെടിക്കെട്ടു നിർമാണരംഗത്ത് ഷാജി ജോലിചെയ്യുന്നു. മരുന്നു നിറയ്ക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. നാൽപതോളം തൊഴിലാളികൾ ആഴ്ചകളായി ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നെന്നു ഷാജി പറഞ്ഞു.
പടക്കശാലയിൽ തിരികൂട്ടിക്കൊണ്ടിരിക്കെയാണു വേലൂർ സ്വദേശി ഭവാനി സ്ഫോടന ശബ്ദം കേട്ടു ഞെട്ടിയത്. പിന്നീട് എന്താണുണ്ടായതെന്ന് ഓർമയില്ല. പടക്കശാലയ്ക്കു പുറത്താണ് തിരികൂട്ടിക്കൊണ്ടിരുന്നത്. മിന്നലും പൊട്ടലും കേട്ടപ്പോൾ ഉയിരും കയ്യിലെടുത്ത് ഓടി. അപ്പോൾ വീണു പരുക്കേറ്റതാണ്. ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തി.
വേലൂരിൽനിന്ന് 5 ആളുണ്ടായിരുന്നു പടക്കത്തിനു തിരികൂട്ടാൻ. പാലക്കാട്, നെന്മാറ ഭാഗത്തുനിന്നു പടക്കശാലയിൽ ആളുകളുണ്ടായിരുന്നു.




