കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് പതിച്ചു നൽകാൻ നീക്കം; മുൻ മന്ത്രിമാർക്കെതിരെ വിജിലൻസ് പരാതി

കൊച്ചി: കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി. മുൻ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, ആർ ബിന്ദു എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് ഈ വിഷയം വിജിലൻസിന് മുന്നിലെത്തിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് വെറും 20 മിനിറ്റ് മുമ്പാണ് മുൻ സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജിസിഡിഎ (GCDA) ഭൂമി സർക്കാരിന് പതിച്ചു നൽകാൻ ആകില്ലെന്ന കോടതിവിധി നിലനിൽക്കെ, അത് ലംഘിച്ചുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ, ജിസിഡിഎ ചെയർമാനും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലില്ലാത്ത സാഹചര്യത്തിൽ എറണാകുളം കളക്ടർ ഏകപക്ഷീയമായി ഭൂമി പതിച്ചു നൽകാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.
കേസിൽ മുൻ മന്ത്രിമാർക്ക് പുറമെ ടി.ജെ. വിനോദ് എംഎൽഎ, മുൻ റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, എറണാകുളം കളക്ടർ എന്നിവർക്കെതിരെയും വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.




