ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം; ജയിൽ ജീവനക്കാർക്കും പെരുമ്പാവൂർ പൊലീസിനും എതിരെ നടപടി

ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ സോനവാൾ ചാടിപ്പോയ സംഭവത്തിൽ വീഴ്ച വരുത്തിയ സബ് ജയിലിലെ മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചു. ജയിൽ ചാടിയ ശേഷം ആധാർ കാർഡ് വാങ്ങിക്കാൻ പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ തിരിച്ചറിഞ്ഞില്ല. ഈ ഗുരുതരമായ വീഴ്ചയിൽ പെരുമ്പാവൂർ പൊലീസിനെതിരെയും ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിക്കായി ആലുവ പൊലീസിന്റെ പ്രത്യേക സ്ക്വാഡ് പെരുമ്പാവൂർ മേഖല കേന്ദ്രീകരിച്ച് ശക്തമായ തെരച്ചിൽ തുടരുകയാണ്. ഇയാൾ സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത മുൻനിർത്തി പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ ചിത്രമടക്കം ഉൾപ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിപ്പ് നൽകി.



