കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പരിസമാപ്തി അക്കരെ കൊട്ടിയൂരിൽ നടന്ന തൃക്കലശാട്ടത്തോട് കൂടിയാണ് വൈശാഖ മഹോത്സവത്തിന് സമാപനമായത്.

കൊട്ടിയൂർ പെരുമാൾക്ക് കളഭാട്ടം കഴിഞ്ഞു. ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി. അതിരാവിലെ തന്നെ തൃക്കലശാട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. മണിത്തറയിലെ ആദ്യ ചടങ്ങ് നെയ്യാട്ടമായിരുന്നു. ഉഷാ കാമ്പ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നെയ്യാട്ടം നടന്നത്. തുടർന്ന് വാകചാർത്തും നിവേദ്യവും കഴിഞ്ഞതോടെ കലശമണ്ഡപത്തിൽ പൂജിച്ച പരികലശങ്ങൾ തന്ത്രിയുടെ നേതൃത്വത്തിൽ സ്വയംഭൂവിൽ അഭിഷേകം ചെയ്തു. പരികലശാട്ടം കഴിഞ്ഞതോടെ മച്ചന്റെ നേതൃത്വത്തിൽ മണിത്തറയിലെ വിളക്കുകൾ ഇറക്കി വെച്ചു. ദീപങ്ങൾ അണക്കുന്നതിനു മുൻപ് ഇവയിലെ അഗ്നി തേങ്ങാമുറികളിലേക്ക് പകർന്നു. തുടർന്ന് ശ്രീകോവിൽ പൊളിച്ചുമാറ്റി.
ജന്മസമുദായത്തിന്റെ അനുമതി വാങ്ങി ഹരിഗോവിന്ദ വിളികളോടെ സ്ഥാനികർ ശ്രീകോവിൽ തൂണോടെ പിഴതെടുത്ത് തിരുവഞ്ചിറയിൽ തള്ളി തുടർന്ന് കളശമണ്ഡപത്തിൽ നിന്നും കളഭകുംഭങ്ങൾ മണിത്തറയിലേക്ക് എഴുന്നള്ളിച്ചു. രണ്ട് തന്ത്രിമാരുടെയും നേതൃത്വത്തിലാണ് ബ്രഹ്മകലശങ്ങൾ സ്വയംഭൂവിൽ അഭിഷേകം ചെയ്തത്.




