കെ എം ഷാജി മന്ത്രിയാകില്ല?; ലീഗ് നേതൃത്വം ആശയവിനിമയം നടത്തി, മന്ത്രി സ്ഥാനം പങ്കിടുന്നതും ആലോചനയിൽ

യുഡിഎഫ് മന്ത്രിസഭയിൽ കെ എം ഷാജിയുടെ കാര്യത്തിൽ തീരുമാനമായില്ല. മന്ത്രിസഭയിൽ ഉണ്ടാവില്ല?. അഞ്ചാംമന്ത്രിയില്ലെങ്കിൽ കെ എം ഷാജി മന്ത്രിയാവില്ല. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ധീൻ എന്നിവരുടെ കാര്യത്തിൽ തീരുമാനമായി. കെ എം ഷാജിയോട് ലീഗ് നേതൃത്വം ആശയവിനിമയം നടത്തി. വിട്ടുനിൽക്കാൻ തയ്യാറെന്ന് ഷാജി അറിയിച്ചതായി സൂചന. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകുക.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും. മലപ്പുറം ജില്ലയിൽ നിന്ന് രണ്ടിൽ കൂടുതൽ മന്ത്രിമാർ വേണ്ടെന്ന പാർട്ടിയുടെ തീരുമാനത്തെ തുടർന്നാണ് പ്രമുഖ നേതാവ് കെ.എം ഷാജി അന്തിമ പട്ടികയിൽ നിന്ന് പുറത്തായത്. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും എത്തുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സൂചന.
വടക്കൻ മലബാറിൽ നിന്നും മധ്യകേരളത്തിൽ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തിൽ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം മന്ത്രി സ്ഥാനം പങ്കിടുന്നതും ലീഗ് ആലോചനയിൽ. കെ.എം ഷാജി – പി.കെ ബഷീർ, എ.കെ.എം അഷ്‌റഫ്- വി.ഇ അബ്‌ദുൾ ഗഫൂർ എന്നിവർ രണ്ടര വർഷം പദവി പങ്കിടുന്നതും ആലോചനയിൽ. ലീഗ് നേതാക്കൾ വൈകിട്ട് യോഗം ചേരും.




