കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച കേസ്; ഇടനിലക്കാരി പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇടനിലക്കാരിയായ യുവതി പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശിനി അശ്വതി(22) ആണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട് സ്വദേശിയായ യുവതിയെ അശ്വതിയാണ് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ചത്. ആലപ്പുഴ മാന്നാറില്‍ നിന്നാണ് കഴക്കൂട്ടം പൊലീസ് അശ്വതിയെ പിടികൂടിയത്. സ്പാ നടത്തിപ്പുകാരി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സിപിഐഎം മേനംകുളം കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി റിബ്‌സണെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
മെയ് ഒന്നിനാണ് പ്രതി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് അശ്വതി യുവതിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. സ്പായില്‍ എത്തിയതിന് പിന്നാലെ ഇവര്‍ റിബ്‌സണെ വിളിച്ചുവരുത്തി. ദുരുദ്ദേശമുണ്ടെന്ന് മനസിലാക്കിയ യുവതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പുറത്തേക്ക് ഇറങ്ങിയോടാൻ ശ്രമിച്ച യുവതിയെ ബലമായി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു റിബ്സൺ.




