Uncategorized

‘തേർഡ് റേറ്റ്’; റിപ്പോർട്ടർ ജേണലിസ്റ്റിനെ അധിക്ഷേപിച്ച് ജി സുധാകരനും ഭാര്യയും

ആലപ്പുഴ: റിപ്പോര്‍ട്ടര്‍ പ്രതിനിധിയോട് ക്ഷുഭിതനായി അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനും ഭാര്യയും. മുന്‍ എംഎല്‍എ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ‘തേര്‍ഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെ’ന്നായിരുന്നു അധിക്ഷേപം. സുധാകരന്റെ ഭാര്യയും റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.

‘ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യില്‍ വെച്ചാല്‍ മതി. അനാവശ്യ കാര്യങ്ങള്‍ ചോദിക്കരുത്. അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി. പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ക്ക് ചോദിക്കാന്‍ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാന്‍’, ജി സുധാകരന്‍ പറഞ്ഞു.

ജി സുധാകരന്റെ ഭാര്യയും റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു. ‘മനീഷ് മഹിപാല്‍ അധികം വേണ്ട, എന്റെ സ്റ്റുഡന്റായിരുന്നു, തേര്‍ഡ് റേറ്റ്’, എന്നിങ്ങനെയായിരുന്നു ഭാര്യയുടെ പ്രതികരണം. പിന്നാലെ തേര്‍ഡ് റേറ്റിനും താഴെയാണെന്ന് പറഞ്ഞ് ജി സുധാകരന്‍ അധിക്ഷേപിച്ചു. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപം സിപിഐഎമ്മിന്റേത് അല്ലെന്നും മണ്ഡപത്തില്‍ ആര്‍ക്കും പുഷ്പാര്‍ച്ചന നടത്താമെന്നും ജി സുധാകരന്‍ പറഞ്ഞു.
‘ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ കുടുംബമാണ് എത്തിയത്. ആരെങ്കിലും പറയുന്ന വര്‍ത്തമാനം ആണോ ബിനു പറഞ്ഞത്. പാര്‍ട്ടി സമ്മേളനത്തില്‍ ബഹളമുണ്ടാക്കി സെക്രട്ടറിയായവനാണ് ബിനു. ഇവന്‍ എന്ത് അര്‍ഹതയാണ് പറയാന്‍. ഭുവനേശ്വരനെ അടക്കിയിരിക്കുന്നത് കശുവണ്ടി തൊഴിലാളി യൂണിയന്റെ ഭൂമിയില്‍. അന്ന് തന്നോട് അനുമതി ചോദിച്ച ശേഷമാണ് അവിടെ അടക്കിയത്’, ജി സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അഭിപ്രായം പറയണ്ട ആളല്ല താനെന്നും ജി സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തന്നോട് ചോദിച്ചിട്ടില്ല. തന്നോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button