Uncategorized

വാഹനാപകടത്തില്‍ നടന്‍ സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വാഹനാപകടത്തില്‍ നടന്‍ സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.

അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്റെ ജീവന്‍ രക്ഷിക്കാനായില്ല.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്.

1982 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്.
‘ഏപ്രില്‍ 18’, ‘ഇവിടെ തുടങ്ങുന്നു’ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായി മാറുകയായിരുന്നു. 1985 ല്‍ പതിനെട്ടോളം സിനിമകളില്‍ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയില്‍ ചെയ്തു.

1986 ല്‍ ഇറങ്ങിയ ‘യുവജനോത്സവം’ എന്ന സിനിമയിലെ നിസ്സാര്‍ എന്ന റോള്‍, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറന്‍സ് തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മുളമൂട്ടില്‍ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കടത്തനാടന്‍ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളില്‍ അദ്ദേഹം നല്ല വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ശക്തമായൊരു കഥാപാത്രമെന്ന് പറയുന്നത് ചന്ദ്രോത്സവത്തിലെ നായകന്റെ സുഹൃത്തായ സഹദേവന്റെ വേഷമായിരിക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ഗോപി, രതീഷ്, ശങ്കര്‍, ജയറാം, റഹ്മാന്‍, ബാലചന്ദ്രമേനോന്‍ എന്നിവരുടെയൊക്കെ വില്ലന്‍ ജോഡിയായി വന്നിട്ടുള്ള ഈ നടന്‍ നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം പ്രൊപ്രൈറ്റര്‍സ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളില്‍ കോമഡി ഫ്‌ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.
1960 നവംബര്‍ 12 ന് സി എന്‍ കേശവന്‍ നായരുടെയും, പി രാജലക്ഷ്മി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ്, സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മഹാത്മാ ഗാന്ധി കോളേജില്‍ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനവുമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button