Uncategorized

‘ലീഗിൽ പ്രാപ്തരായ ആണുങ്ങൾ ഉണ്ടല്ലോ, അവരെ നിർത്തിയാൽ മതി’; ജനറൽ സീറ്റിൽ സ്ത്രീകളെ പരിഗണിക്കുന്നതിനെതിരെ സമസ്ത

മലപ്പുറം: ജനറല്‍ സീറ്റില്‍ മുസ്‌ലിം ലീഗിലെ സ്ത്രീകളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി സമസ്ത. ജനറല്‍ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്ന് മുശാവറ അംഗം ഉമര്‍ഫൈസി മുക്കം പറഞ്ഞു. സംവരണ സീറ്റില്‍ മത്സരിപ്പിക്കുന്നതിനാണ് സമസ്ത അനുവാദം നല്‍കിയതെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

സമസ്തയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ലീഗിന് നല്ലതെന്നും പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് പരിഗണന ലഭിച്ചെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഭരണത്തെ കുറിച്ച് പരാതികളില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ‘കൂടുതല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയ കാലഘട്ടത്തില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ലീഗിന്റെ അന്നത്തെ നേതാക്കള്‍ സമസ്തയോട് ചോദിച്ചിരുന്നു. സംവരണ സീറ്റില്‍ നിര്‍ബന്ധമായും സ്ത്രീകളെ നിര്‍ത്തണമെന്ന അവസ്ഥ വന്നത് കൊണ്ട് സ്ത്രീകളെ നിര്‍ത്താമെന്നും ജനറല്‍ സീറ്റുകളില്‍ അത് അനുവദിക്കേണ്ടതില്ലെന്ന മറുപടിയാണ് കൊടുത്തിട്ടുള്ളത്’, ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ആ അടിസ്ഥാനത്തില്‍ തന്നെയാണ് മുസ്‌ലിം ലീഗ് തുടര്‍ന്ന് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം കാണുന്നുണ്ട്. അത് സമസ്തയുടെ ഫത്‌വയുമായി ചേരുന്നതല്ലെന്നാണ് ജനം മനസിലാക്കേണ്ടതാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. പ്രാപ്തരായ ആണുങ്ങള്‍ കുറേ ഉണ്ടല്ലോയെന്നും അവരെ തന്നെ നിര്‍ത്തിയാല്‍ മതിയെന്നുള്ള നിലക്കാണ് സമസ്ത അനുവാദം നല്‍കിയതെന്നും ഉമര്‍ഫൈസി മുക്കം പറഞ്ഞു.

സമസ്തയുടെ കൂടെ നില്‍ക്കുന്നതാണ് നല്ലതെന്നും ഉമര്‍ ഫൈസി മുക്കം ലീഗിന് മുന്നറിയിപ്പ് നല്‍കി. ഇവിടുത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും സമസ്തയുടെ ആളുകളാണ്. അവരുടെ ആദര്‍ശത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ഒരു മുസ്‌ലിം സംഘടനയ്ക്ക് യോജിച്ചതല്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button