വയറ്റിൽ നിന്നും പഴുപ്പും വെള്ളവും വന്നു, ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത 3 മാസം; ചികിത്സാപ്പിഴവിന് ഇരയായ ഷീബ

തിരുവനന്തപുരം: സിഎസ്‌ഐ മിഷൻ ആശുപത്രിയിൽ നേരിട്ട ദുരനുഭവം പങ്കുവച്ച് ചികിത്സാപ്പിഴവിനിരയായ ഷീബ. അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ്ക്കായി 15 ദിവസം കഴക്കൂട്ടത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയ ശേഷം വയറ്റിൽ നിന്നും പഴുപ്പും വെള്ളവും വന്നു തുടങ്ങി. മൂന്ന് മാസത്തോളം ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നെന്ന് ഷീബ പറയുന്നു.
ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനാണ് പനിയെ തുടർന്ന് ഷീബ സിഎസ്‌ഐ ആശുപത്രിയിൽ ചികിത്സ തേടുന്നത്. അതിനിടെ വയറുവേദന അനുഭവപ്പെട്ടതോടെ സ്‌കാൻ ചെയ്തു. അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർ നിർദേശിച്ചത്. ഓപ്പറേഷന് പിന്നാലെ മുറിവിൽ നിന്നും പഴുപ്പും വെള്ളവും വന്നു. അസ്സഹനീയ വേദനയായിരുന്നു. ആഹാരം കഴിക്കാൻ കഴിയാത്ത അവസ്ഥ. ഉറക്കമില്ലാത്തതിനാൽ ബുദ്ധിമുട്ടി. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ സ്‌കാനിങ് നടത്തിയപ്പോഴാണ് വയറ്റിനുള്ളിൽ തുണിയുണ്ടെന്ന് വ്യക്തമായത്. പിന്നീട് രണ്ടാമതും സിഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയയാവുകയും ചെയ്തു. അപ്പോഴാണ് വയറ്റിൽ നിന്നും വലിയൊരു തുണികഷ്ണം പുറത്തെടുത്തതെന്ന് ഷീബ പറഞ്ഞു.
മുറിവിൽ ഡ്രസിങ് ചെയ്യാൻ ചെന്നപ്പോൾ പോലും ഷീബയുടെ അവസ്ഥ മനസിലാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. എന്നാൽ ഷീബ ഉന്നയിക്കുന്ന വ്യാജമായ ആരോപണമാണെന്നാണ് സിഎസ്‌ഐ ആശുപത്രിയുടെ പ്രതികരണം. രണ്ടാമത് ചികിത്സ തേടിയ ആശുപത്രിയിൽ നിന്നുണ്ടായ പിഴവായിരിക്കാം ഇതെന്നും അവർ ആരോപിക്കുന്നു. നിയമപോരാട്ടവുമായി മുന്നോട്ടു പോകാനാണ് തീരുമാനം
കുടുംബ പരാതി നൽകിയതിന് പിന്നാലെ കഴക്കൂട്ടം പൊലീസ് ആശുപത്രിയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. എഫ്‌ഐആറിന്റെ പകർപ്പ് കിട്ടിയാൽ ഉടൻ ആറ്റിങ്ങൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം.




