Uncategorized

നായേ’ എന്ന് വിളിച്ചു; ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അധിക്ഷേപിച്ചതായി നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്. കേന്ദ്ര-സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് സംഭവം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ‘നായേ…’ എന്ന് വിളിച്ചുവെന്നാണ് ആരോപണം. അവാര്‍ഡിന് ശേഷം സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യരുടെ ഒപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോള്‍ താന്‍ അടുത്തുനിന്നു എന്നതാണ് കാരണമായി പറയുന്നതെന്നും ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

ഇന്ന് രാവിലെയായിരുന്നു പുരസ്‌കാര വിതരണം. പരിപാടി കഴിഞ്ഞ് വൈകിട്ട് നാലേ കാലോടെ പള്ളിയറ ശ്രീധരന്‍ ഫോണില്‍ വിളിക്കുകയായിരുന്നു. ഫോട്ടോയെടുത്തപ്പോള്‍ ശ്രീധറിന് ദിവ്യ എസ് അയ്യരോടൊപ്പം നില്‍ക്കാനായില്ലെന്നും അവര്‍ക്കിടയില്‍ ശ്രീജിത്ത് മുത്തേടത്ത് നിന്നുവെന്നും ആരോപിച്ച് ‘നീ ആരാടാ നായേ’ എന്ന് അധിക്ഷേപിച്ചാണ് ആക്രോശമെന്ന് ശ്രീജിത്ത് പറയുന്നു.

താങ്കള്‍ ഡയറക്ടറായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം വാങ്ങാന്‍ വന്നയാളെ വിളിക്കുന്നത് നായേ എന്നാണ്. താങ്കള്‍ക്ക് ഡയറക്ടര്‍ക്കൊപ്പം നില്‍ക്കണമായിരുന്നെങ്കില്‍ പറഞ്ഞാല്‍ മാറിത്തരുമായിരുന്നല്ലോയെന്നും ചോദിച്ചപ്പോള്‍ അധിക്ഷേപം ആവര്‍ത്തിക്കുകയായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു.

ഫോണ്‍ സംഭാഷണം നിര്‍ത്തി വീണ്ടും വിളിച്ചപ്പോള്‍ ‘ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല’ എന്ന് വാദിച്ചു. ശ്രീജിത്ത് ആരോപണത്തില്‍ ഉറച്ചതോടെ വിളിച്ചെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്നായിരുന്നു മറുപടിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ശ്രീജിത്ത് മൂത്തേടത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പരാതി നല്‍കി. സാംസ്‌കാരിക സെക്രട്ടറിയുടെ ഓഫീസിലും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button