Uncategorized

500 കോടി രൂപ സമാഹരിക്കാൻ ഈസ്മൈട്രിപ്പ്; ലക്ഷ്യംവെച്ചിരിക്കുന്നത് വമ്പൻ വിപുലീകരണങ്ങൾ

ദില്ലി: 500 കോടി രൂപ വരെ സമാഹരിക്കാൻ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ-ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഈസ്മൈട്രിപ്പ്. പ്രവർത്തനം വിപുലീകരിക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്നതിനും വേണ്ടിയാണിത്. ഓഹരികളോ മറ്റ് സെക്യൂരിറ്റികളോ വഴി ഫണ്ട് കണ്ടെത്താനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തുക വിനിയോഗിക്കും. വളർച്ചാ പദ്ധതികൾ നടപ്പാക്കുമ്പോഴും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ദീർഘകാല വീക്ഷണത്തോടെയുമാണ് ഞങ്ങൾ ഈ കമ്പനി കെട്ടിപ്പടുത്തതെന്ന് ഈസ്മൈട്രിപ്പ് സ്ഥാപകനും സിഎംഡിയുമായ നിഷാന്ത് പിറ്റി പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ, ഞങ്ങളുടെ പ്രധാന ബിസിനസ് കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി വിവിധ മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കുമെന്നും നിഷാന്ത് പിറ്റി പറഞ്ഞു. ഓരോ നിക്ഷേപ തീരുമാനവും ഉത്തരവാദിത്തത്തോടെയായിരിക്കുമെന്നും ഓഹരിയുടമകൾക്കും പങ്കാളികൾക്കും ദീർഘകാലത്തേക്ക് സ്ഥിരമായ നേട്ടം നൽകി കമ്പനിയെ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നിഷാന്ത് പിറ്റി പറഞ്ഞു.

ഒന്നോ അതിലധികമോ ഘട്ടങ്ങളായിട്ടായിരിക്കും ഫണ്ട് സമാഹരണം. റൈറ്റ്സ് ഇഷ്യൂ, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെന്റ് (QIP), പ്രിഫറൻഷ്യൽ ഇഷ്യൂ, പ്രൈവറ്റ് പ്ലേസ്‌മെന്റ് തുടങ്ങിയ നിയമപരമായ മാർഗങ്ങളിലൂടെയാകും ഇത്. ഇതിന് റെഗുലേറ്ററി, ഓഹരിയുടമകളുടെ അംഗീകാരം ആവശ്യമാണ്. ഫണ്ട് സമാഹരണത്തിന്റെ വിശദാംശങ്ങൾ, ഘടന, സമയം എന്നിവയെല്ലാം പിന്നീട് തീരുമാനിക്കുമെന്നാണ് കമ്പനി അറിയിച്ചത്. മികച്ച പങ്കാളിത്തത്തിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയും ഒരു സംയോജിത ട്രാവൽ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വിമാന ടിക്കറ്റ് ബുക്കിംഗ് കൂടാതെ മറ്റ് യാത്രാ സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ഈസ്മൈട്രിപ്പ്. ക്രിസിൽ റിപ്പോർട്ട് അനുസരിച്ച്, എയർ ടിക്കറ്റ് ബുക്കിംഗിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഈസ്മൈട്രിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button