വിഴിഞ്ഞം സമരത്തിന് പിന്നിൽ ദുബായ്,കൊളംബോ പോർട്ടുകൾ എന്ന് വി എൻ വാസവന്‍; മന്ത്രിക്കെതിര ലത്തീൻ അതിരൂപത

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് പിന്നിൽ ദുബായ്,കൊളംബോ പോർട്ടുകളുടെ ഒത്താശ എന്ന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ പരാമർശത്തിനെതിരെ ലത്തീൻ അതിരൂപത. മന്ത്രിയുടെ പ്രസ്താവന അപലപനീയവും അടിസ്ഥാനരഹിതവുമാണെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.
സമരമുഖത്ത് നടന്ന പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഫാ.യൂജിൻ പെരേര വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഫ്ലാറ്റിലേക്ക് മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യൂജിൻ പെരേര പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കാതെ വസ്തുത മറച്ചു വെയ്ക്കാനുള്ള നീക്കമാണ് മന്ത്രി വി എൻ വാസവൻ നടത്തിയതെന്നും യൂജിൻ പെരേര വ്യക്തമാക്കി.
വിഴിഞ്ഞം സമരത്തില്‍ തോക്ക് എടുക്കേണ്ട ഒട്ടേറെ ഘട്ടങ്ങളുണ്ടായെന്നും സമരത്തിന് പിന്നിലുണ്ടായിരുന്നത് ദുബായ്, കൊളംബോ പോർട്ടുകളായിരുന്നുവെന്നുമാണ് മന്ത്രി വി എന്‍ വാസവന്‍ പ്രസ്താവന നടത്തിയത്. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസ് സേന സംയമനത്തിന്റെയും സഹിഷ്ണുതയുടെയും സമീപനം സ്വീകരിച്ചതിന്റെ ഫലമാണു വിഴിഞ്ഞം തുറമുഖം. ഒരു വെടിവയ്‌പുണ്ടായാൽ തകിടം മറിയുമായിരുന്നു. ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നു പ്രതിപക്ഷവും പറഞ്ഞതാണ്. രണ്ടാം വിമോചന സമരമാണ് അവർ പ്രഖ്യാപിച്ചത്. അവരുടെ ബിസിനസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമമെന്നും മന്ത്രി ആരോപിച്ചു.മാസങ്ങളോളം നീണ്ടുനിന്ന സമരമുഖത്ത് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ഗർഭിണികളായ സ്ത്രീകളെ മുന്നിൽ നിർത്തി. പൊലീസ് സ്റ്റേഷനിൽ കയറി കമ്പ്യൂട്ടറും ടിവിയും തകർത്തു. കേസ് ഡയറി തീയിട്ട് നശിപ്പിച്ചു. പൊലീസുകാരെ ആക്രമിച്ചു കയ്യും കാലും ഒടിച്ചു. 40 പൊലീസുകാർക്ക് സാരമായി പരുക്കേറ്റു. എന്നിട്ടും പൊലീസ് സേന തോക്കെടുത്തില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.




