Uncategorized

സർവകലാശാലകളിൽ നിന്നും സീനിയർ പ്രൊഫസർ തസ്തിക ഒഴിവാക്കും; തീരുമാനം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിന്ന് സീനിയര്‍ പ്രൊഫസര്‍ തസ്തിക ഒഴിവാക്കാൻ തീരുമാനം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തസ്തിക നിർത്തലാക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്‍റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

പത്ത് വർഷം പ്രൊഫസർ തസ്തികയിൽ പ്രവർത്തി പരിചയം ഉള്ളവർക്കാണ് സീനിയർ പ്രൊഫസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത്. പ്രത്യേക അഭിമുഖത്തിന് ശേഷമാണ് പദവിയിലേക്ക് തെരഞ്ഞെടുക്കുക . യുജിസി, എഐസിടിഇ മാനദണ്ഡങ്ങൾ പ്രകാരമാണിത്. യുജിസിയുടെ ആറാം പേ റിവിഷന്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം സീനിയർ പ്രൊഫസർ തസ്തിക മുന്നോട്ടുകൊണ്ടുപോകാൻ ആകില്ല എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

2019 മുതല്‍ സീനിയര്‍ പ്രൊഫസര്‍ തസ്തികയില്‍ നിയമിതരായ പലരും വിരമിച്ചു, പലരും തുടരുന്നുമുണ്ട്. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പ്രമോഷന്‍ നിയമനം റദ്ദാക്കിയാല്‍ കൈപ്പറ്റിയ അധിക ശമ്പളം തിരിച്ചു പിടിക്കുമോയെന്ന ആശങ്കയും അധ്യാപകർക്കുണ്ട് . കൂടാതെ രാജ്യത്തെ മറ്റു സർവകലാശാലകളിലെ വി.സി, പ്രോ വി.സി പദവിയിലേക്ക് കേരളത്തിലെ അധ്യാപകരെ പരിഗണിക്കുമായിരുന്നു.

പുതിയ ഉത്തരവ് ഈ നിയമനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ആക്ഷേപം . ഇതര സംസ്ഥാനങ്ങളിലുള്ള സീനിയർ പ്രൊഫസർമാരെ ഈ തസ്തികളിലേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ അടക്കമുള്ള 10 സര്‍വകലാശാലകളിലാണ് സീനിയര്‍ പ്രൊഫസര്‍ തസ്തിക നിർത്തലാക്കുന്നതായി ബന്ധപ്പെട്ടാണ് ഉത്തരവിറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button