ചേട്ടൻ എവിടെയെന്ന് തിരക്കി, ചികിത്സയിലെന്നാണ് പറഞ്ഞത്, സന്ധ്യയെ ഒന്നും അറിയിച്ചിട്ടില്ല’; സഹോദരൻ സന്ദീപ്

കൊച്ചി: അടിമാലി കൂമ്പൻ പാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഭർത്താവ് ബിജു മരിച്ചെന്ന വിവരം സന്ധ്യയെ അറിയിച്ചിട്ടില്ലെന്ന് സഹോദരൻ സന്ദീപ്. ചേട്ടന് എന്താണ് പറ്റിയതെന്ന് സന്ധ്യ തിരക്കിയെന്നും ചികിത്സയിലാണെന്നാണ് അറിയിച്ചതെന്നും സന്ദീപ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ സന്ധ്യ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.പറയുന്ന കാര്യങ്ങൾ മനസിലാകുന്നുണ്ടെങ്കിലും കാലിനേറ്റ ഗുരുതര പരിക്കിൽ കഠിനമായ വേദനയുണ്ട്. മകൻ ആദർശ് മരിച്ച് ഒരു വർഷം ആകുന്നതേയുള്ളൂ. അതിന്റെ വേദനയിൽനിന്ന് കരകയറുന്നതിനിടെയാണ് ഈ ദുരന്തം. ബിജുവിന്റെ സഹോദരന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അറിഞ്ഞത്. മണ്ണ് ഇടിയുന്നതിന്റെ ആശങ്ക ഉണ്ടായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
മകൾ ആര്യയെ അപകടത്തെകുറിച്ച് അറിയിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. കാലിലെ പരിക്ക് കാരണം രക്തക്കുഴലിന് ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇടത് കാലിലേക്കുള്ള രക്തയോട്ടം വളരെ കുറഞ്ഞതായും പ്ലാസ്റ്റിക് സർജറി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും സന്ദീപ് പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് കൂമ്പൻപാറയിൽ മണ്ണിടിഞ്ഞത്. ബിജുവും സന്ധ്യയും വീട്ടിലുണ്ടായിരുന്ന സമയത്താണ് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. എന്നാൽ ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.




