Uncategorized

“പലതും കാലപ്പഴക്കമുള്ളതാണ്, സംസ്ഥാനത്ത് പുതിയ ജയിലുകൾ വേണം”; ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി വേലി പ്രവർത്തനക്ഷമം അല്ലാത്തത് ജയിൽ ചാട്ടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ടെന്നും അന്വേഷണ വിധേയമായി നാല് പേരെ സസ്പെൻഡ് ചെയ്തുവെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ വിശദീകരിച്ചു.

“തടവുപുള്ളി രക്ഷപ്പെടാനുള്ള സാഹചര്യം അന്വേഷണ കമ്മീഷൻ വിലയിരുത്തും. അതീവ ഗൗരവതരമായ നടപടികൾ തന്നെയാണ് സ്വീകരിച്ചത്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് നാല് പേരെ സസ്പെൻഡ് ചെയ്തു. തുടർ പരിശോധനകൾ ഗൗരവമായി നടക്കുന്നുണ്ട്. തടവുപുള്ളി രക്ഷപ്പെടാനുള്ള സാഹചര്യം കമ്മീഷൻ വിലയിരുത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ജയിലുകളിൽ സുരക്ഷ വർധിപ്പിക്കും. പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടികൾ തടവ് പുള്ളികളിൽ നിന്ന് ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നുണ്ട്,” മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ തടവുകാർക്ക് പ്രത്യേകമായ ആനുകൂല്യങ്ങളോ അവകാശങ്ങളോ അനുവദിക്കുന്നില്ല. ആർക്കും പ്രത്യേക പരിഗണന ഇല്ല. അത് അനാവശ്യമായ ദുഷ്പ്രചരണമാണ്. ഒപ്പം പുതിയ ജയിലുകളും വേണം. പുതിയ ജയിലുകളെ കുറിച്ച് സർക്കാർ ഗൗരവമായ ആലോചനയിലാണ്. സംസ്ഥാനത്തെ ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവയാണ്. അതൊരു സാമൂഹിക പ്രശ്നമാണ്. സംസ്ഥാനത്ത് പുതിയ ജയിലുകൾ ആവശ്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ അവിടെ കൊണ്ടുവരുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

“ജയിൽ തടവുകാർക്ക് ഭക്ഷണം നൽകുന്നത് മാനുഷികമായ കാര്യമാണ്. ജയിലിൽ നിന്ന് കോടതിയിലേക്കുള്ള ദൂരം വലുതായിരിക്കും. അവർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കേണ്ടിവരും. അത് ചെയ്താൽ കുറ്റമായി കാണാൻ കഴിയില്ല. എന്നാൽ തെറ്റായ കാര്യങ്ങൾ നടന്നാൽ ശക്തമായ നടപടി സ്വീകരിക്കും. ഭക്ഷണം കൊടുത്തതിന്റെ പേരിൽ നടപടിയെടുത്ത കാലമുണ്ടായിരുന്നു. തടവുപുള്ളിക്ക് സ്വാഭാവികമായുള്ള മനുഷ്യാവകാശങ്ങൾ ഉണ്ട്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രവർത്തിക്കാൻ പാടില്ല. അതിൽ ശക്തമായ നടപടി ഉണ്ടാകും,” മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button